നിയമസഭയുടെ വജ്രജൂബിലി ആഘോഷപരിപാടികളുടെ നോട്ടീസിൽ ഗാന്ധിജിയെ ഒഴിവാക്കിയതിനെതിരെ കെപിസിസി. ഇ.എം.എസ് പ്രതിമയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയാണ് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അച്ചടിച്ചത്. എന്നാൽ ഗാന്ധിജിയുടെ ചിത്രം ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഒാഫീസ് പ്രതികരിച്ചു.
നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായ സെമിനാർ ക്ഷണക്കത്താണ് വിവാദത്തിനാധാരം.നിയമസഭാ കവാടത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയുടെയും വശങ്ങളിലുള്ള നെഹ്റു, അംബേദ്കർ പ്രതിമകളുടെയും ചിത്രം നോട്ടീസിലില്ല. അൽപംദൂരെയുള്ള ഇ.എം.എസിന്റെ പ്രതിമയ്ക്കാണ് പ്രാമുഖ്യം. ഇത് തികഞ്ഞ അനൗചിത്യവും ദേശീയ നേതാക്കളോടുള്ള അനാദരവുമാണെന്ന് വി എം സുധീരൻ സ്പീക്കർക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. എന്നാൽ വിവാദം ഖേദകരമെന്ന് സ്പീക്കറുടെ ഒാഫീസ് പ്രതികരിച്ചു.
ഐക്യ കേരളത്തിന്റെ അറുപതാം വാർഷിക നോട്ടീസിൽ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിന്‍റെ ചിത്രം വന്നത് സ്വാഭാവികമാണ്.ഗാന്ധി പ്രതിമയുടെ ചിത്രം ഒഴിവാക്കിയിട്ടില്ലെന്നും നിയമസഭയെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്പീക്കറുടെ ഒാഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.