മലപ്പുറം തിരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന കോടിയേരിയുടെ വാക്കുകള്‍ ശരിവെച്ച് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. കഴിഞ്ഞ വർഷം ഇ. അഹമ്മദിന് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് ഇപ്രാവശ്യം പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഇടതുസർക്കാരിന്റെ കഴിഞ്ഞ പത്തു മാസത്തെ പ്രവർത്തനങ്ങൾ കൊണ്ട് മുസ്‍ലിംലീഗിന്റെ ഭൂരിപക്ഷം ഉയരുമെന്നാണ് കെ.പി.എ മജീദിന്റെ അവകാശവാദം. പിണറായി സർക്കാരിന് എതിരെയുളള ആദ്യ വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാന പൊലീസിന്റെ പ്രവർത്തനം ഇടതുപക്ഷത്തിന് എതിരെ ജനവികാരമുയർത്തും.
യു.ഡി.എഫിനകത്തെ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് സംവിധാനവും മുസ്‍ലിംലീഗിനൊപ്പം പ്രവർത്തനരംഗത്ത് സജീവമായുണ്ട്. തിങ്കളാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനോടെ യു.ഡി.എഫ് സർവസജ്ജമാകുമെന്നും കെ.പി.എ മജീദ് പറഞ്ഞു.