സമൂഹമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും അപകീര്‍ത്തിപ്പെടുത്തിയെന്ന എം.കെ. രാഘവന്‍ എം.പിയുടെ പരാതിയില്‍ കോഴിക്കോട് കലക്ടര്‍ക്ക് ചീഫ് സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പത്തു ദിവസം മുന്‍പ് നല്‍കിയ നോട്ടീസിന് കലക്ടര്‍ എന്‍. പ്രശാന്ത് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
കഴിഞ്ഞ ജൂലായിലാണ് തന്നെ അപമാനിച്ചെന്ന് ചൂണ്ടികാട്ടി എം.കെ.രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി.ആദ്യ വിശദീകരണത്തിന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലാത്തതിനിലാണ് ഐ.എ.എസ്. അസോസിയേഷൻ സെക്രട്ടറി കൂടിയായ എൻ.പ്രശാന്തിനോട് ചീഫ്സെക്രട്ടറി വീണ്ടും വിശദീകരണം തേടിയത്. ചീഫ്സെക്രട്ടറി അടുത്തമാസം വിരമിക്കാനിരിക്കെ ജനപ്രതിനിധി നൽകിയ പരാതിയിൽ തീർപ്പുണ്ടാക്കേണ്ടതുണ്ട്. അതിന്റെ നടപടിക്രമങ്ങളുടെ ഭാഗം കൂടിയാണ് നോട്ടീസ്. തന്റെ അഭാവത്തിൽ എംപി കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പരിശോധനകൂടാതെ കരാറുകാർക്ക് ബില്ലുകൾ പാസാക്കി കൊടുക്കാൻ ആവശ്യപ്പെട്ടെന്നും കലക്ടർ വാട്്സ് ആപ് സന്ദേശം പ്രചരിപ്പിച്ചു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. അസത്യ പ്രചാരണത്തിന് കലക്ടർ മാപ്പുപറയണമെന്നു എം.കെ. രാഘവൻ ആവശ്യപ്പെട്ടെങ്കിലും ഫെയ്സ് ബുക്കിലൂടെ കലക്ടർ പരിഹാസരൂപേണ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തു. ഇതായിരുന്നു എം.പിയെ ചൊടിപ്പിച്ചത്. ഇതോടെ ജന പ്രതിനിധിയായ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും ,ലോക്സഭാ സ്പീക്കർക്കും പരാതി നൽകുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം തീർന്നെന്ന് ഇരുവരും പ്രഖ്യാപിക്കുകയും സ്പീക്കർക്ക് പരാതി നൽകുന്നതിൽ നിന്ന് എം.പി.പിന്മാറുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി എം.പി.പിൻവലിച്ചിരുന്നില്ല.