വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡന കേസിൽ വയനാട് ശിശുക്ഷേമസമിതി വരുത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. നവജാത ശിശുവിനെ ദത്തെടുക്കൽ കേന്ദ്രത്തിൽ പാർപ്പിക്കാനുള്ള ഉത്തരവും ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവും ഇറക്കിയത് ഒരേ ദിവസം. അതേസമയം ഇരയോടും കുടുംബത്തോടും മാനന്തവാടി രൂപത ക്ഷമ ചോദിച്ചു.
ശിശുക്ഷേമ സമിതിക്ക് കുട്ടിയെ ലഭിച്ചാൽ സുരക്ഷിതമായി പാർപ്പിച്ചശേഷം അന്വേഷണം നടത്തി ഏറ്റെടുക്കൽ നടപടികളിലേക്ക് നീങ്ങണമെന്ന ചട്ടം ലംഘിച്ചതായിട്ടാണ് കണ്ടെത്തൽ. ശിശുക്ഷേമസമിതിയുടെ സിറ്റിങ് നടന്ന കഴിഞ്ഞമാസം ഇരുപതാം തീയതിയാണ് കുട്ടിയെ ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവിൽ സമിതി അംഗമായ സിസ്റ്റർ ബെറ്റി ഒപ്പിട്ടത്. എന്നാൽ അന്നേദിവസം തന്നെ സമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം കുട്ടിയെ പാർപ്പിക്കാനുള്ള ഉത്തരവും ഒപ്പിട്ട് നൽകി. ഇതോടെ പീഡനത്തിനിരയായ കുട്ടിയെക്കുറിച്ച് അന്വേഷിക്കുകയോ, കൗൺസിലിങ്ങ് നടത്തുകയോ ചെയതിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
കഴിഞ്ഞമാസം ഏഴാം തീയതി രാത്രി വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിൽ നവജാത ശിശുവിനെ നൽകാനായി വന്നവർ തെറ്റായ മാമ്മോദീസ തീയതിയാണ് നൽകിയിരുന്നത്. അതേസമയം പീഡനത്തിരയായ കുട്ടിയോടും കുടുംബത്തോടും മാനന്തവാടി രൂപത മാപ്പ് പറഞ്ഞു. ഫാ. റോബിൻ അറസ്റ്റിലായതിന്റെ തൊട്ടടുത്തദിവസം കൊട്ടിയൂർ ഇടവകയിൽ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുള്ള കത്തിലൂടെയാണ് മാർ ജോസ് പൊരുന്നേടം ക്ഷമാപണം നടത്തിയത്. അജഗണം സൂക്ഷിപ്പുകാരന്റെതന്നെ അതിക്രമത്തിന് ഇരയായി എന്നത് ഉൾകൊള്ളാൻ കഴിയുന്ന കാര്യമല്ലെന്നും മാർ ജോസ് പൊരുന്നേടത്തിന്റെ കത്തിൽ പറയുന്നു.