സ്വർണമാല പൊട്ടിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ വെട്ടേറ്റയാൾ പിടിയിലായി. ചങ്ങനാശേരി പൂനംതാനം മറ്റത്തിൽ അലക്സ് സെബാസ്റ്റ്യനെ (ജോഷി–43) ചങ്ങനാശേരി സിഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മാല ജോഷിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു.കുറുമ്പനാടം ചൂരനോലി അന്നാമ്മയുടെ (77) കഴുത്തിൽക്കിടന്ന അഞ്ചരപ്പവന്റെ മാല വീട്ടിൽ കയറി പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെയാണു ജോഷിക്കു കറിക്കത്തികൊണ്ടുള്ള വെട്ടേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അന്നാമ്മ വീടിനുള്ളിൽ കപ്പ പൊളിച്ചുകൊണ്ടിരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചെത്തിയ ജോഷി വന്നു ബെല്ലടിച്ചു. വാതിൽ തുറന്ന അന്നാമ്മയെ തള്ളിവീഴ്ത്തിയിട്ടു മാല പൊട്ടിച്ചെടുത്തു സ്കൂട്ടറിൽ കയറിയ ജോഷിയെ പിന്നാലെ ഓടിച്ചെന്ന അന്നാമ്മ കൈയിലിരുന്ന കറിക്കത്തികൊണ്ടു വെട്ടുകയായിരുന്നു. ജോഷിയുടെ കയ്യിൽ ഒൻപതു തുന്നലുണ്ട്.
അന്നാമ്മയുടെ മകന്റെ പക്കൽനിന്നു ജോഷി മുൻപു പണം പലിശയ്ക്കു വാങ്ങിയിരുന്നതായും ഈ പണം തിരിച്ചുകൊടുക്കാനാണു മാല മോഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു. തെങ്ങണയിൽ ബാറ്ററിക്കട നടത്തുകയാണു ജോഷി. വെട്ടേറ്റു ചോരയൊലിക്കുന്ന കയ്യുമായി സ്കൂട്ടറിൽ കടന്ന ജോഷി തുരുത്തിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ സ്കൂട്ടർ വച്ചശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചെന്നു കൈ വച്ചുകെട്ടി. പിന്നീടു ഭാര്യയെ വിളിച്ചുവരുത്തി അതേ സ്കൂട്ടറിൽ കുറിച്ചി വരെ എത്തി. അവിടെ പരിചയമുള്ള ഒരു വീട്ടിൽ സ്കൂട്ടർ വച്ചിട്ട് ഓട്ടോയിൽ തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിൽസ തേടി. തിരിച്ചു വീട്ടിലെത്തിയ ജോഷിയെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പണമിടപാടുകാരുമായുണ്ടായ തർക്കത്തിനിടെയാണു കൈ മുറിഞ്ഞതെന്നാണു ജോഷി ഭാര്യയോടു പറഞ്ഞത്. അന്നാമ്മയുടെ വീടിനടുത്ത് ഉണ്ടായിരുന്ന മൽസ്യത്തൊഴിലാളി മോഹിനി സ്കൂട്ടറിന്റെ നമ്പർ പൊലീസിനെ അറിയിച്ചതാണു പിടിയിലാകാൻ കാരണം. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.