കോട്ടയത്തെ സ്വകാര്യമില്ലിൽ നിന്ന് പിടിച്ചെടുത്ത റേഷൻകുത്തരിയിൽ ഉപയോഗ ശൂന്യമായ അരി കൂട്ടിക്കലർത്തിയിരുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റ പരിശോധന റിപ്പോർട്ട്. ഇതേ മില്ലിൽ രണ്ടുവർഷം മുമ്പ് ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും സിവിൽ സപ്ലൈസ് നടപടിയെടുത്തില്ലെന്നും രേഖകൾ തെളിയിക്കുന്നു.ഭക്ഷ്യമന്ത്രി നടത്തിയ പരിശോധനയിലാണ് റേഷൻ കുത്തരിയിൽ മായം കലർത്തിയതായി കണ്ടെത്തിയത്.
കറുപ്പും പൊടിയും കലർന്ന ഉപയോഗ യോഗ്യമല്ലാത്ത അരിയാണ് റേഷൻ കുത്തരിയ്ക്കൊപ്പം കൂട്ടിക്കലർത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ വിഭാഗം എടുത്ത 14 സാംപിളുകളിൽ ആറെണ്ണത്തിലും കേടായ അരി കണ്ടെത്തി. റേഷൻകട വഴി വിതരണം ചെയ്യാനായി ചാക്കിൽ നിറച്ച് വച്ചിരുന്നതായിരുന്നു ഇതെല്ലാം.അതേസമയം 2015ൽ സപ്ലൈകോ റീജണൽ മാനേജർ നടത്തിയ പരിശോധനയിൽ ഇതേ മില്ലിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.സപ്ലൈകോ വഴി ശേഖരിച്ചിട്ടുള്ള നെല്ല് കുത്തിയ അരിയും മില്ലുകാരുടെ ബ്രാൻഡഡ് അരിയും ഒന്നിച്ചാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പരസ്പരം തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
കർഷകരിൽ നിന്ന് ശേഖരിച്ച നെല്ല് ദുർവിനിയോഗം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മേൽനോട്ട പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.എന്നാൽ ഒരു പരിശോധനയും നടന്നില്ലെന്ന് മാത്രമല്ല അടുത്തവർഷവും സപ്ലൈകോ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കാനുള്ള കരാർ മില്ലിന് കൊടുക്കുകയും ചെയ്തു. നാലുമാസം മുമ്പും സപ്ലൈകോ വിജിലൻസ് വിഭാഗം മില്ലിൽ ക്രമക്കേട് നടക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം പാഡി മാർക്കറ്റിങ് ഒാഫീസറായി ഒരുമാസം മുമ്പ് മാത്രം ചാർജെടുത്ത എസ്. സുധീറിനെ മാത്രം സസ്പെൻഡ് ചെയ്തത് യഥാർഥ കുറ്റക്കാരെ രക്ഷിക്കാനെന്നും ആക്ഷേപമുണ്ട്.ഇത് മുൻപിരുന്ന ഉദ്യോഗസ്ഥന് പാഡി മാർക്കറ്റിങ് ഒാഫീസറായി വർഷങ്ങളോളം ഡെപ്യൂട്ടേഷൻ കാലാവധി നീട്ടികൊടുത്തത് മില്ലുകാരെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്നും പറയുന്നു