പുത്തൂർ ∙ പട്ടാളക്യാംപിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി സൈനികൻ പവിത്രേശ്വരം കാരുവേലിൽ ചെറുകുളത്തു വീട്ടിൽ റോയ് മാത്യു (33) വിന്റെ മൃതശരീരം വീട്ടിലെത്തിച്ചെങ്കിലും അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയാത്ത ദുഃഖത്തിലാണു ബന്ധുക്കളും നാട്ടുകാരും. മൃതദേഹത്തിനു നാലു ദിവസത്തിലേറെ പഴക്കമുള്ളതിനാൽ അടക്കം ചെയ്ത പെട്ടി തുറക്കാൻ കഴിയില്ലായിരുന്നു.റോയിയുടെ ഭാര്യ ഫിനിയും സഹോദരൻ ജോൺ മാത്യുവും മറ്റു ചില ബന്ധുക്കളും വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നതിനാൽ ഇവർക്കു മാത്രം മുഖം കാണാൻ സാധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോഴാണ് ഭാര്യയെയും സഹോദരനടക്കമുള്ള ബന്ധുക്കളെയും മൃതദേഹം കാണിച്ചത്.
മുഖം തിരിച്ചറിയാൻ പറ്റുന്ന നിലയിലായിരുന്നുവെന്നു സഹോദരൻ പറഞ്ഞു. മൃതശരീരം കണ്ടതോടെ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞ ഭാര്യ ഫിനിയെ ആശ്വസിപ്പിക്കുവാൻ ബന്ധുക്കൾക്ക് ഏറെ പണിപ്പെടേണ്ടി വന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞു വീട്ടിലെത്തിച്ച മൃതദേഹം പെട്ടി തുറക്കാതെയാണു സംസ്കരിച്ചത്. ഉച്ചയോടെ വീട്ടിലെത്തുമെന്നു പറഞ്ഞിരുന്നെങ്കിലും വിമാനത്താവളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും കാലതാമസവും കാരണം വൈകിട്ട് നാലരയോടെയാണു മൃതദേഹം വീട്ടിലെത്തിക്കാനായത്.
അപ്പോഴേക്കും ഏറെ വൈകിയതിനാൽ കുറച്ചു സമയം മാത്രമാണു പൊതുദർശനത്തിനു വച്ചത്. പൊന്നുമോന്റെ മുഖം പോലും ഒന്നു കാണാൻ കഴിയാതെ മാതാവ് ഡെൽസിയും പിതാവ് മാത്യുവും പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു നിന്നവരും കണ്ണീരൊഴുക്കി. പോയ വർഷം ഡിസംബറിൽ അവധിക്കു വന്നു മടങ്ങിയപ്പോൾ ചിരിച്ചു കൊണ്ടു കൈവീശിപ്പോയതാണു റോയ് മാത്യു. വൈകാതെ അവധിക്കെത്തുമെന്നു പറഞ്ഞായിരുന്നു മടക്കം. ഇനിയൊരിക്കലും തിരിച്ചു പോകാത്ത ‘അവധി’യിൽ റോയ് മടങ്ങിവന്നപ്പോൾ ഒന്നു കാണാൻ പോലും കഴിയാത്തതിൽ ഹൃദയം പൊട്ടിക്കരയുകയാണ് ഈ സാധു കുടുംബം.
അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊഴുകിയെത്തി
കൊല്ലം ∙ രാവിലെ മുതൽ റോയ് മാത്യുവിന്റെ വീട്ടിലേക്കു ജനപ്രവാഹമായിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേക്കും വീടും പരിസരങ്ങളും ജനസാഗരമായി.മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, പി. അയിഷാപോറ്റി, റൂറൽ പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ, സബ് കലക്ടർ എസ്. ചിത്ര, എഡിഎം ഐ. അബ്ദുൾ സലാം, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, രാജ്മോഹൻ ഉണ്ണിത്താൻ, ത്രിതല പഞ്ചായത്തു ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാര ശേഷം സർവകക്ഷി അനുശോചന യോഗവും ചേർന്നു.
‘നാസിക്ക് പൊലീസിനോട് വിശദാംശങ്ങൾ തേടി’
പുത്തൂർ∙ പട്ടാളക്യാംപിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി സൈനികൻ പവിത്രേശ്വരം കാരുവേലിൽ ചെറുകുളത്തു വീട്ടിൽ റോയ് മാത്യു (33) വിന്റെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മഹാരാഷ്ട്രയിലെ ദേവ് ലാലി പൊലീസിൽ നിന്ന് ആവശ്യപ്പെട്ടതായി റൂറൽ മേഖല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. റോയിയെ ജോലി സ്ഥലത്തു കാണാനില്ലെന്നു വീട്ടുകാർ പരാതി നൽകിയപ്പോൾ തന്നെ റൂറൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.പിന്നീടാണു മരണ വിവരം അറിഞ്ഞത്. ഇതിനു ശേഷമാണ് കേസിന്റെ എഫ്ഐആറും മറ്റു വിശദവിവരങ്ങളും കൈമാറണമെന്നു ദേവ് ലാലി സ്റ്റേഷൻ ഉൾപ്പെടുന്ന നാസിക്കിലെ എസ്പി ശ്രീകാന്ത് ധിവാരെയോട് ആവശ്യപ്പെട്ടത്.
വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കാമെന്ന് എസ്പി ഉറപ്പു നൽകിയിട്ടുണ്ട്.റോയ് മാത്യുവിനെ മരിച്ച നിലയിൽ കണ്ടുവെന്നല്ലാതെ എങ്ങനെ മരിച്ചു എന്ന് വീട്ടുകാരെ ആരും അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ആശയക്കുഴപ്പമുണ്ട്. ഇതും ദൂരീകരിക്കേണ്ടതുണ്ട്. നാസിക്കിൽ നിന്നുള്ള പൊലീസ് റിപ്പോർട്ട് ലഭിക്കുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണു കരുതുന്നതെന്നും പൊലീസ് ചീഫ് പറഞ്ഞു. സൈനികന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് എൺപതിലേറെ പൊലീസുകാരെ പ്രദേശത്തു വിന്യസിച്ചിരുന്നു.പൊലീസ് മേധാവിക്കൊപ്പം ഡിവൈഎസ്പിമാരായ ബി.കൃഷ്ണകുമാർ, അനിൽ എസ്. ദാസ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇത്.
സമഗ്ര അന്വേഷണം വേണം: എംപി
കൊല്ലം ∙ മലയാളി ജവാൻ റോയ് മാത്യു സൈനിക ക്യാംപിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പൊലീസിന്റെയും കണ്ടെത്തലുകളിലെ വൈരുധ്യം ബന്ധുക്കളുടെ സംശയം വർധിപ്പിക്കുന്നു. ജവാന്മാരുടെ കഷ്ടതകൾ പുറത്തുവരുമ്പോൾ അതുമായി ബന്ധമുള്ള സൈനികരെ കാണാതാവുന്നതും അവർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതും പട്ടാളക്കാരുടെ മനോവീര്യം തകർക്കാനെ സഹായിക്കുകയുള്ളൂ. നിര്യാണത്തിൽ എംപി അനുശോചിച്ചു.
ദുരൂഹതയൊഴിയുമെന്ന പ്രതീക്ഷയിൽ കുടുംബം
പുത്തൂർ ∙ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താനായതിനാൽ മരണത്തിലെ ദുരൂഹത ഒഴിയുമെന്ന പ്രതീക്ഷയിലാണു കുടുംബം. റോയി മരിച്ചത് എങ്ങനെയെന്നോ മൃതദേഹം കണ്ടെത്തിയത് എങ്ങനെയെന്നോ കുടുംബത്തിനു വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ചില പ്രാദേശിക, ഓൺലൈൻ മാധ്യമങ്ങളിൽ വന്ന ചില വാർത്തകളിൽ മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതായുള്ള സൂചനകളും കുടുംബത്തിന്റെ ആശങ്ക വർധിപ്പിച്ചു.