പുത്തൂർ ∙ വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ ഇരട്ടിക്കില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നു തെളിയിച്ചു സ്കൂൾ വിദ്യാർഥിക്കു രണ്ട് ആധാർകാർഡുകൾ ലഭിച്ചു. കൊട്ടാരക്കര താലൂക്കിലെ പാങ്ങോട് എൻജെ നിവാസിൽ അനിൽകുമാറിന്റെ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി എ.എസ്.ജിതിനാ (11) ണ് രണ്ട് ആധാർ കാർഡും അതു വഴി രണ്ട് ആധാർ നമ്പരും ലഭിച്ചത്.ആധാർ റജിസ്ട്രേഷൻ തുടങ്ങിയ സമയത്തു കുടുംബത്തിനൊപ്പം ആധാർ എടുത്തിരുന്നെങ്കിലും ജിതിനു മാത്രം കാർഡ് ലഭിച്ചിരുന്നില്ല.
പിന്നീട് സ്കൂളിൽ റജിസ്ട്രേഷൻ നടത്തി. വൈകാതെ ഒന്നിനു പുറകേ ഒന്നായി രണ്ടു കാർഡുകളും വീട്ടിലെത്തി. അക്ഷയ കേന്ദ്രത്തിലെത്തി നടത്തിയ പരിശോധനയിൽ രണ്ടു കാർഡുകളും സജീവമാണെന്നു ബോധ്യപ്പെട്ടതായി ജിതിന്റെ പിതാവ് പറഞ്ഞു. ഇതിൽ ഏതു കാർഡ് ഉപയോഗിക്കണം എന്നറിയാതെ കുഴങ്ങുകയാണു കുടുംബം.ബാങ്ക് അക്കൗണ്ടിലും വിവിധ സർക്കാർ സേവന പദ്ധതികൾക്കും ആധാർ ലിങ്ക് ചെയ്യുന്നതിനാൽ ആധാർ കാർഡ് ഇരട്ടിക്കുന്നതു ഗൗരവമായി കാണേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യയിലെവിടെയും ആധികാരിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാം എന്നതാണു സർക്കാർ നയം.
ഓരോ പൗരനും ലഭിക്കുന്ന 12 അക്ക ആധാർ നമ്പരാണ് ആ പൗരനെ പ്രതിനിധീകരിക്കുന്നത്. ഇതനുസരിച്ച് ഒരാൾക്കു തന്നെ രണ്ട് ആധാർ കാർഡുകൾ ലഭിച്ചാൽ ഫലത്തിൽ രണ്ടു പൗരൻമാർ എന്നു കണക്കാക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും പാചകവാതക സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങളും അർഹമായ കൈകളിൽ എത്തിക്കുകയും ആധാറിന്റെ മുഖ്യ ലക്ഷ്യമാണ്. കാർഡ് ഇരട്ടിക്കുമ്പോൾ ആനുകൂല്യ വിതരണത്തിലും ഇരട്ടിപ്പു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.കാർഡ് ഇരട്ടിച്ചു വന്നിട്ടുള്ള വേറെയും സംഭവങ്ങളുണ്ടെന്നു ചില അക്ഷയ കേന്ദ്രങ്ങൾ സൂചന നൽകി. 111 കോടി പേർ ആധാർ റജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞതായാണു വിവരം.