കസ്റ്റംസ് കമ്മിഷണർസ്ഥാനം ഒഴിയുന്ന ഡോ. കെ.എൻ. രാഘവൻ ഇന്ന് പുതിയ ചുമതല ഏറ്റെടുക്കും. നോർക്ക റൂട്ട്സ് മേധാവിയായി തിരുവനന്തപുരത്താകും ഇനി പ്രവർത്തനം. കസ്റ്റംസിനെ കൂടുതൽ ജനകീയവൽക്കരിക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്ന് കമ്മിഷണർ സ്ഥാനമൊഴിയും മുൻപ് ഡോ രാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കെ എൻ രാഘവൻ കമ്മിഷണർ സ്ഥാനത്തിരുന്ന നാലര വർഷക്കാലം കൊച്ചി കസ്റ്റംസിന് സംഭവ ബഹുലമായിരുന്നു. തലശേരി സംഘത്തിന്റെ സ്വർണക്കടത്തുകളുടെ പേരിൽ തുടക്കത്തിൽ വല്ലാതെ പഴികേട്ടു. എന്നാൽ പിന്നാലെ,, രണ്ടായിരം കിലോയോളം സ്വർണം കടത്തിയ മൂവാറ്റുപുഴ കള്ളക്കടത്ത് സംഘത്തെ പൊളിച്ചടുക്കിയ കൊച്ചി കസ്റ്റംസ് സ്വീകരിച്ചത്,, ചരിത്രത്തിലില്ലാത്ത വിധമുള്ള നടപടികളാണ്.
വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നിയമം പാലിക്കുന്നവരാണ്. ഇവർക്ക് എതിരെ അല്ല കസ്റ്റംസ് പ്രവർത്തിക്കുന്നത് എന്ന പ്രതീതി ഉണ്ടാക്കാനായതാണ് വലിയ നേട്ടം.
1990 ബാച്ച് IRS ഉദ്യോഗസ്ഥനായ കെ എൻ രാഘവന് ഇത് കേരള സർക്കാരിലേക്കുള്ള ആദ്യ ഡെപ്യൂട്ടേഷനാണ്. രാജ്യന്തര ക്രിക്കറ്റിൽ അംപയർ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.
പടിയിറങ്ങും മുൻപേ കസ്റ്റംസ് ആസ്ഥാനത്തെ കൃഷി വിളവെടുപ്പും നടത്തി. ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു സഹപ്രവർത്തകരുടെ യാത്രയയപ്പ്.