കള്ളും ബീയറും മദ്യമായി കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. ഹർജിയിലെ ആവശ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണിത്.പാതയോരത്തെ മദ്യശാലകൾ മാറ്റണമെന്ന വിധിയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു കള്ളുഷോപ്പുകളേയും ബീയർ പാർലറുകളേയും ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
വൈൻ,ബീയര്‍,കള്ള് എന്നിവയിൽ ആൽക്കഹോൾ കുറവായതിനാൽ ഇവയുടെ വിൽപന മദ്യവിൽപനയായി കണക്കാക്കരുതെന്നും മാറ്റി സ്ഥാപിക്കേണ്ടവയിൽ നിന്ന് കള്ളുഷാപ്പുകളേയും ബീയർ പാർലറുകളേയും ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.എന്നാൽ ബീയറു കള്ളും മദ്യമല്ലെന്ന് വരുത്തിതീർത്ത് മദ്യഉപഭോഗം വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. വിധിയിൽ വ്യക്തത വരുത്താനാണ് ഹർജി നൽകിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റിദ്ധാരണയുളവാക്കുന്നതാണന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.വിവാദമായ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്ന കാര്യം ആലോചിച്ചുവരികയാണന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവ് എല്ലാറ്റിനും ബാധകമായാൽ കള്ളുഷാപ്പുകളും ബീയർ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ടിവരും.പ്രതിഷേധം കാരണം സർക്കാരിന്റ മദ്യവിൽപനശാലകൾ പോലും മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്രയധികം എങ്ങനെ മാറ്റുമെന്ന് സർക്കാരിനും വ്യക്തതയില്ല.നഗരപരിധിയിലെ സർക്കാർ മദ്യവിൽപനശാലകളെ ഒഴിവാക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.അതേസമയം കള്ളുഷാപ്പുകളടക്കം മാറ്റണമെന്നായിരുന്നു വിധി പഠിച്ച നിയമസെക്രട്ടരി സർക്കാരിന് നൽകിയ ഉപദേശം