രഹസ്യരേഖയായാണ് ബജറ്റ് രേഖകളെ പരിഗണിക്കുന്നത്. ബജറ്റ് രഹസ്യങ്ങൾ പുറത്താകാതെ നോക്കേണ്ട ചുമതല ധനമന്ത്രിക്കാണ്. സഭയിലെ അംഗങ്ങൾ ബജറ്റ് വിവരങ്ങൾ മനസിലാക്കുന്നതിന് മുൻപായി മറ്റാരും അറിയാൻ പാടില്ല. ബജറ്റ് ചോർന്നതായി ആരോപണം ഉയർന്നാൽ സഭയിലെ ഏത് അംഗത്തിനും സ്പീക്കറോട് നടപടി ആവശ്യപ്പെടാം. കാരണം, ബജറ്റ് രേഖകളുടെ ഉടമസ്ഥാവകാശം സഭയ്ക്കാണ്. ഇത്തരമൊരു റൂളിങ് തന്നെ നിലവിലുണ്ട്. 1957ൽ സംസ്ഥാന ബജറ്റിലെ വിവരങ്ങൾ ചോർന്ന് ഒരു ദിനപത്രത്തിൽ വന്നത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് സ്പീക്കർ റൂളിങ് നൽകിയത്.
∙ 1957ലെ ബജറ്റ് ചോർച്ച
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ ബജറ്റു തന്നെ ചോർന്നു. രഹസ്യങ്ങൾ ചോർത്തിയതിന് പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ, കൈനിക്കര പത്മനാഭപിള്ള, ലേഖകൻ ജി. വേണുഗോപാൽ എന്നിവരെ അറസ്റ്റു ചെയ്തു കേസെടുത്തു. പിന്നീട് ഹൈക്കോടതി മൂന്നു പ്രതികൾക്കും നാമമാത്രമായ പിഴശിക്ഷ നൽകി. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയോട് ആർഎസ്പിക്കാരനായ തനിക്കുണ്ടായ വിദ്വേഷമാണ് ബജറ്റ് ചോർത്താൻ കാരണമായതെന്ന് ഗവ.പ്രസിലെ കമ്പോസിങ് വിഭാഗത്തിലെ ജീവനക്കാരനായ പത്മനാഭപിള്ള പിന്നീട് വെളിപ്പെടുത്തി.
പ്രൂഫ് നോക്കാനായി ബജറ്റ് സമ്മറിയുടെ പേജ് കമ്പോസ് ചെയ്തു തയാറാക്കിയിരുന്ന ഫോറത്തിൽനിന്ന് കോപ്പിയെടുത്ത് പുറത്തേക്ക് കടത്തുകയായിരുന്നു പത്മനാഭപിള്ള. യൂണിയൻ നേതാവായതിനാൽ ഗേറ്റിൽ ദേഹപരിശോധന ഉണ്ടായില്ല.
ബജറ്റ് ചോരുന്നത് നേരത്തെ അവകാശലംഘനമായി കണ്ടിരുന്നതായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറയുന്നു. മന്ത്രി അവകാശലംഘനം നടത്തി എന്നാരോപിച്ച് നേരത്തെ പല അംഗങ്ങളും സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. ഇപ്പോൾ സ്പീക്കർ പദവിയിലുള്ളവർ സാധാരണനിലയിൽ ഇതു അവകാശലംഘനമായി കാണാറില്ല. ഗവൺമെന്റിന്റെ കീഴിലുള്ള രഹസ്യരേഖകളായതിനാൽ ഓഫിഷ്യൽ സീക്രസി ആക്ട് പ്രകാരം നടപടിയെടുക്കാം. രേഖകൾ പുറത്തുപോകാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയമപരമായി നടപടികൾ സ്വീകരിക്കാം.
ധനമന്ത്രിയുെട ഓഫീസിൽനിന്നാണ് രേഖകൾ ചോർന്നതെന്ന് കണ്ടെത്തിയാൽ മന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണ്. സഭയ്ക്ക് മന്ത്രിയെ ശാസിക്കാം. ഇതിന് ഒരു പ്രമേയം അവതരിപ്പിക്കണം. തെറ്റുപറ്റിയതായി ബോധ്യമായാൽ മന്ത്രിക്ക് സഭയിൽ ഖേദപ്രകടനം നടത്തി വിഷയം അവസാനിപ്പിക്കാം.
∙ ധനമന്ത്രി ചോര്‍ത്തിയ ബജറ്റ്
ധനമന്ത്രി തന്നെ ബജറ്റ് ‘ചോർത്തിയിട്ടുണ്ട്’, ബ്രിട്ടനിൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വന്ന ആറ്റ്ലി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ഹഗ് ഡാൾട്ടനാണ് മദ്യലഹരിയിൽ പത്രപ്രവർത്തക സുഹൃത്തിനോട് ബജറ്റ് രഹസ്യം വെളിപ്പെടുക്കിയത്.
‘ഇന്ന് ആവശ്യമുള്ളത് കുടിച്ചോളൂ, നാളെ മുതൽ മദ്യത്തിന് വില കൂടും’–മദ്യലഹരിയിൽ ഹഗ് ഡാൾട്ടൻ പറഞ്ഞു. പത്രത്തിൽ വാർത്ത വന്നതിനെത്തുടർന്ന് അദ്ദേഹത്തിന് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.
ഇന്ത്യയിലും ബജറ്റ് ചോർന്നിട്ടുണ്ട്.സി.ഡി.ദേശ്മുഖിന്റെ ബജറ്റ് ആദ്യം വന്നത് പത്രങ്ങളിലാണ്.
രഹസ്യരേഖയായ ബജറ്റ് തയാറാക്കുന്നത് ഇങ്ങനെ:
∙ കേന്ദ്ര ബജറ്റിനു ശേഷമാണ് എക്കാലത്തും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മൂന്നു മാസം മുമ്പെങ്കിലും ഓരോ വകുപ്പുകളോടും ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങൾ ക്ഷണിക്കും. ഇത്തവണ ഓൺലൈൻ മുഖേനയായിരുന്നു വിവരശേഖരണം. ചെലവുകളും പുതിയ പദ്ധതികളും ആവശ്യങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും.
∙ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയാണു രണ്ടാംഘട്ടം.
∙ വ്യവസായികൾ, ഉപഭോക്‌തൃ സംഘടനകൾ, കർഷക സംഘങ്ങൾ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി ചർച്ച നടത്തി നിർദേശങ്ങൾ എഴുതി വാങ്ങും.
∙ വരവു ചെലവു കണക്കുകൾ തയാറാക്കി ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫിസിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അന്തിമചർച്ച നടക്കും. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നൽകും. മന്ത്രിസഭായോഗം ബജറ്റ് രേഖകൾ അംഗീകരിക്കും.
∙ ബജറ്റ് പ്രസംഗം തയാറാക്കുക എന്ന മുഖ്യദൗത്യമാണ് പിന്നീട്. വേണ്ട വിവരങ്ങൾ ശേഖരിച്ച് അപ്പപ്പോൾ കൈമാറാൻ ഓഫിസിലെ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും. ധനവകുപ്പുമായി നിരന്തര ബന്ധം.
∙ പ്രസംഗം പൂർത്തിയാക്കിയാൽ ആദ്യം മുഖ്യമന്ത്രിയെ വായിച്ചു കേൾപ്പിക്കും. പുലർച്ചെ രണ്ടിന് ഇത് അതീവ സുരക്ഷയോടെ സർക്കാർ പ്രസിലേക്ക്. അച്ചടി പൂർത്തിയാക്കി രാവിലെ സീൽ ചെയ്ത കവറിൽ നിയമസഭയിൽ എത്തിക്കും. രാവിലെ ഒൻപതിനു ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും. പൂർത്തിയായി കഴിഞ്ഞാൽ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിർവഹിച്ച ജീവനക്കാരെ പ്രസിൽനിന്നു പുറത്തുവിടൂ.