കേരളാ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കം മരവിച്ചു. നോട്ടുപിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്നവരെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് പുതിയ നിലപാട്. കൂടുതല്‍ കക്ഷികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മനോരമന്യൂസിനോട് പറഞ്ഞു.
സംസ്ഥാനരാഷ്ട്രീയത്തില്‍ കരുത്തുനേടാന്‍ ന്യൂനപക്ഷപിന്തുണ അനിവാര്യമാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേരള കോണ്‍ഗ്രസിനെ ഉന്നമിട്ടത്. അനൗദ്യോഗിക ആശയവിനിമയം നടക്കുകയും ചെയ്തു. എന്നാല്‍ കെ.എം.മാണി കൃത്യമായ നിലപാടുപറയാത്തതും പലപ്പോഴും എന്‍ഡിഎ നിലപാടുകളെ പരസ്യമായി തള്ളുന്നതും ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായി. പി.സി.തോമസ് ഉള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കളുടെ ശ്രമവും പ്രയോജനപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി പിന്തിരിയുന്നത്.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ ഉള്ള ശക്തമായ എതിര്‍പ്പാണ് മാണിയെ പിന്നോട്ടുവലിക്കുന്നത്. ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ചയ്ക്കുപോലും സാഹചര്യമുണ്ടായിട്ടില്ല. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷി എന്നവകാശപ്പെടുന്ന ബിഡിജെഎസിനുപോലും ഇതുവരെ കാര്യമായ പദവികള്‍ ലഭിച്ചിട്ടില്ല. ഇതും തുടര്‍ചര്‍ച്ചകള്‍ക്ക് കേരള കോണ്‍ഗ്രസ് മുതിരാത്തതിന് കാരണമായി. ബിജെപിയെ സംബന്ധിച്ചിടത്തോളം ബാര്‍ കോഴക്കേസ് അന്വേഷണം പ്രതിച്ഛായപ്രശ്നമായി നിലനില്‍ക്കുകയും ചെയ്യുന്നു. കേരള കോണ്‍ഗ്രസ് പിന്‍മാറിയാലും ന്യൂനപക്ഷപിന്തുണയ്ക്ക് സമുദായനേതൃത്വങ്ങളുമായി ബിജെപി ആശയവിനിമയം തുടര്‍ന്നേക്കും.