സ്ത്രീസുരക്ഷയില്‍ ഊന്നി ഗവർണ്ണരുടെ നയപ്രഖ്യാപനം. ലൈംഗിക കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ താലൂക്കുകളിലും വനിതാ പൊലീസ് സ്റ്റേഷൻ നിലവിൽവരും. 115 വർഷത്തെ ഏറ്റവും കൊടിയ വരൾച്ചയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ജസ്റ്റിസ് പി.സദാശിവം രണ്ടര മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീ സുരക്ഷക്ക് അങ്ങേയറ്റം പ്രധാന്യംകൊടുക്കും. സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുന്നവർക്ക് മാപ്പ് നൽകില്ലെന്ന് നിയമസഭക്ക് ഉറപ്പുനൽകുന്നുവെന്നുംഗവർണ്ണരുടെ നയപ്രഖ്യാപനം പറയുന്നു. ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി പ്രസിദ്ധീകരിക്കും. നിർഭയ പുനരധിവാസ ഫണ്ട് വർധിപ്പിക്കും. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്താൻ നടപടിയെടുക്കും.
കൊടിയ വരൾച്ചയെ നേരിടാൻ അടിയന്തിര കർമ്മപദ്ധതിരൂപീകരിക്കും. ജലസംരക്ഷണത്തിന് പ്രാധാന്യം നൽകും. സാമ്പത്തിക മാനേജ്മെന്റിന് സർക്കാർ പ്രാധാന്യം നൽകും. ട്രഷറികളിലെ ധനവിനിമയം മൊബയ്ൽ വഴിയും സാധ്യമാക്കും. വൈദ്യുതി ഉള്ള എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കും. ജൈവകൃഷിക്കും നാളികേര വികസനത്തിനും മൻഗണന നൽകുമെന്നും നയപ്രഖ്യാപനം പറയുന്നു. എല്ലാ ജില്ലകളിലും ഒരുസർക്കാർ ആശുപത്രിയെ സൂപ്പർസ്്പെഷ്യാലിറ്റിയാക്കി ഉയർത്തും. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് അടുത്ത വർഷം നിലവിൽവരും. മദ്യനയത്തെ കുറിച്ച് നയപ്രഖ്യാപനത്തിൽ ഒന്നും പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമായി.