ലോട്ടറി വരുമാനത്തിലൂടെ ചികിത്സാ സഹായം നല്കുന്ന കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് വകമാറ്റിയത് 115 കോടി രൂപ.ഭാഗ്യക്കുറിയുടെ വരുമാനം മുഴുവൻ ചികിത്സാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന വാഗ്ദാനമാണ് യു ഡി എഫ് - എൽ ഡി എഫ് സർക്കാരുകൾ ലംഘിച്ചത്.കാരുണ്യ പദ്ധതി നടത്തിപ്പിലുണ്ടായ കെടുകാര്യസ്ഥതയാണ് കോടികളുടെ കുടിശികയ്ക്ക് കാരണമെന്ന ആക്ഷേപമുയരുമ്പോഴാണ് വകമാറ്റിയ തുകയുടെ കണക്കുകളും പുറത്തു വരുന്നത്.
ഹൃദ്രോഗികൾ കാൻസർ ഹീമോഫീലിയ രോഗികൾ തുടങ്ങി ചികിൽസയ്ക്ക് വൻ തുക വേണ്ടവർക്ക് കൈത്താങ്ങാകാനാണ് കാരുണ്യ ലോട്ടറി തുടങ്ങിയത്.ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം പൂർണ്ണമായും പാവപ്പെട്ട രോഗികൾക്കു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ ഈ കണക്കു നോക്കുക.2014ൽ 273 കോടി രൂപ ലോട്ടറിവരുമാനം ലഭിച്ചപ്പോൾ കാരുണ്യബനവലന്റ് ഫണ്ടിലേയ്ക്ക് ബജറ്റ് വിഹിതമായി അനുവദിച്ചത് 200 കോടിമാത്രം.തൊട്ടടുത്ത വർഷം 303 കോടി വരുമാനമുണ്ടായപ്പോൾ അനുവദിച്ചത് 250 കോടി.2016ൽ 287 കോടിയുടെ ലോട്ടറി വിറ്റിട്ടും ചികിത്സാ സഹായമായി നല്കിയത് 250 കോടി.
ഭാഗ്യക്കുറി തുടങ്ങിയതിനു 2011 നു ശേഷം 1140 കോടി രൂപ വരുമാനമുണ്ടായെങ്കിലും പദ്ധതിക്ക് അനുവദിച്ചത് 1025 കോടി രൂപ മാത്രം.115 കോടി രൂപയുടെ കുറവ്. പദ്ധതി തുടങ്ങിയ യു ഡി എഫ് സർക്കാരും പിന്നീടു വന്ന എൽഡിഎഫ് സർക്കാരും കാരുണ്യലോട്ടറിയുടെ വരുമാനം പൂർണ്ണമായും ചികിത്സാ സഹായമായി നല്കിയിട്ടില്ലെന്ന് ചുരുക്കം.അപേക്ഷകരുടെ എണ്ണമാണെങ്കിൽ നാൾക്കുനാൾ കൂടുകയും ചെയ്തു.അതനുസരിച്ച് ബജറ്റ് വിഹിതം കൂട്ടാത്തതും നടത്തിപ്പിലെ പാളിച്ചകളും കൂടിയായപ്പോൾ 850 കോടിയുടെ കുടിശിക മിച്ചം.