തലശേരി അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മൃതദേഹം ഏറെ നേരം നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ വിലപായാത്രയായി സ്വദേശത്തേക്ക് കൊണ്ടുപോയി. മൃതദേഹം കലോല്‍സവവേദിക്കരികിലൂടെ കൊണ്ടുപോകുന്നത് സംബന്ധിച്ച് പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ രണ്ടുമണിക്കൂറോളം വിലാപയാത്ര തടസപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിനു മുന്നിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. കലോല്‍സവനഗരിക്കു മുന്നിലൂടെ തന്നെ കടന്നുപോകുമെന്ന് ബിജെപി നേതാക്കള്‍ ഉറച്ച നിലപാടെടുത്തതോടെ പ്രവര്‍ത്തകരും സംഘടിച്ചെത്തി. എസ്പി മറ്റൊരു വഴി നിര്‍ദേശിച്ചെങ്കിലും നേതാക്കള്‍ അംഗികരിച്ചില്ല. കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സംഘര്‍ഷമൊഴിവായത്.
കണ്ണൂർ ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ രാവിലെ സംഘർഷമുണ്ടായിരുന്നു. ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനം കലോൽസവവേദിയായ ജവാഹർ സ്റ്റഡിയത്തിനു സമീപം പൊലീസ് തടഞ്ഞു. പ്രകടനക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരത്തിൽ അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിൽ പൊലീസ് ഇടപെട്ടതിനെ തുടർന്ന് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോൽസവത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവർത്തകർ തടഞ്ഞത്.
തളിപ്പറമ്പിൽ ബിജെപി പ്രകടനത്തിനിടെ സിഐടിയു ഓഫീസിനു നേരെ കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. തലശേരിയിലെ കൊലപാതകത്തിലും തളിപ്പറമ്പിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിലും പ്രതിഷേധിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകൾ തകർന്നു.