ശ്രീകണ്ഠപുരം (കണ്ണൂർ)∙ പ്രണയവിവാഹം കഴിഞ്ഞു നാലുമാസം പിന്നിട്ടപ്പോൾ വിഷം ഉള്ളിൽച്ചെന്നു മരിച്ച കോളജ് വിദ്യാർഥിനി നിടുവാലൂർ സ്വദേശി ആൻമരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറാണ് ഇയാൾ. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിർദേശ പ്രകാരം കുടിയാൻമല എസ്ഐ വിപിൻകുമാറാണ് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തത്. പൈസക്കരി ദേവമാതാ കോളജിലെ ഒന്നാം വർഷം ബിബിഎ വിദ്യാർഥിനിയായിരുന്നു ആൻമരിയ.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വെള്ളിയാഴ്ച പൂപ്പറമ്പിലെ ഭർതൃവീട്ടിൽ വച്ച് വിഷം അകത്തു ചെന്ന നിലയിൽ കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ച ആൻമരിയ ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. മകളുടെ മരണത്തിൽ സംശയം തോന്നിയ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ച ആൻമരിയയുടെ കൂട്ടുകാരികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. തളിപ്പറമ്പ് തഹസിൽദാർ നാദിർഷാൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ചേരൻകുന്ന് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കരിച്ചത്.