വിവരാവകാശനിയമം, കണ്ണൂർ കൊലപാതക വിഷയങ്ങളിൽ സി.പി.എമ്മിനെ തുറന്നെതിർത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു..
ചില മന്ത്രിസഭാതീരുമാനങ്ങൾ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടായിരുന്നു കാനത്തിന്റെ പ്രതികരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയാണ് ഇത്തരമൊരു വ്യഖ്യാനം ആദ്യം നൽകിയത്. ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ കണ്ണൂരിൽ സി.പി.എമ്മും ബി.ജെ.പിയും അട്ടിമറിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പുലർത്തണമെന്നും കാനം പറഞ്ഞു.