പിതാവിനു സ്വന്തം കുഞ്ഞെന്നപോലെ എനിക്കു പ്രിയപ്പെട്ട പദ്ധതിയാണു കാരുണ്യ. ആയിരക്കണക്കിനു നിർധന രോഗികളെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ കാരുണ്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോൾ കേൾക്കുന്നു ഗവൺമെന്റ് കാരുണ്യയുടെ ചിറകരിയാൻ പോകുന്നുവെന്ന്. അതു ശരിയെങ്കിൽ അതിനെക്കാൾ വേദനാജനകമായ മറ്റൊന്നില്ല.
കാരുണ്യയ്ക്കു രാഷ്ട്രീയമില്ല. നിർധനരായ രോഗികൾക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണു 2011ൽ എന്റെ ഒൻപതാമത്തെ ബജറ്റിൽ ആ പദ്ധതിക്കു രൂപം നൽകിയത്. ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ടു തീർപ്പാക്കുന്നതിനു 2005ൽ എല്ലാ ജില്ലകളിലും റവന്യു അദാലത്ത് സംഘടിപ്പിച്ചിരുന്നു. കലക്ടർമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ റവന്യുമന്ത്രി അപ്പപ്പോൾ പരാതികൾ പരിഹരിക്കുന്ന പദ്ധതിയായിരുന്നു റവന്യു അദാലത്ത്. അന്ന് ഏറ്റവുമധികം ലഭിച്ചതു ചികിത്സാസഹായത്തിനുള്ള അപേക്ഷകളായിരുന്നു.
ജനകീയ ഭരണകൂടത്തിന്റെ പ്രാഥമിക കർത്തവ്യമാണു സാധാരണജനങ്ങൾക്കു സൗജന്യ ചികിത്സ. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാച്ചെലവ് അവർക്കു താങ്ങാനാകില്ല. സർക്കാർ ആശുപത്രികളിലെ ചികിത്സ മികച്ചതാണെങ്കിലും അവിടെയുള്ള പരിമിതമായ സൗകര്യങ്ങളിൽ രോഗിക്ക് ആവശ്യമായ സംരക്ഷണം ലഭിച്ചെന്നുവരില്ല. ഈ ദുരവസ്ഥയ്ക്കു ഫലപ്രദമായ പ്രതിവിധിയായിരുന്നു കാരുണ്യ.
ശുപാർശകളില്ലാതെ, കാലതാമസമില്ലാതെ എല്ലാവിഭാഗം ജനങ്ങൾക്കും എത്രയും വേഗം സഹായം ലഭ്യമാക്കുക. ധനമന്ത്രിയെന്ന നിലയിൽ ഭാഗ്യക്കുറി പുറത്തിറക്കി കാരുണ്യ പദ്ധതിക്കു രൂപംകൊടുക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. ഭാഗ്യക്കുറിയിൽനിന്നു വരുന്ന പണം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കുക. ചികിത്സാസഹായത്തിനുള്ള അപേക്ഷ ലഭിക്കുമ്പോൾ, സഹായം ആശുപത്രിക്കു നേരിട്ടു നൽകുക. ഇതായിരുന്നു പദ്ധതി.
രോഗി ചെയ്യേണ്ടത് ഒന്നുമാത്രം. ആശുപത്രിയിലെത്തി ഏതുവിധ ചികിത്സയാണു വേണ്ടതെന്നു മനസ്സിലാക്കുക. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാര്യവും ചികിത്സാച്ചെലവു വിവരവും ഭാഗ്യക്കുറി ഓഫിസിൽ അറിയിക്കുക. സാമ്പത്തിക ബാധ്യത ഭാഗ്യക്കുറി വകുപ്പു വഹിക്കും. ചികിത്സ പൂർത്തിയാക്കി ദൈവത്തിനു നന്ദി പറഞ്ഞു കൈവീശി ഇറങ്ങിപ്പോകാം. കാരുണ്യ സഹായം രോഗിക്കു നേരിട്ടു നൽകേണ്ടതില്ലെന്നു തീരുമാനിച്ചതു ഭാഗ്യക്കുറി വാങ്ങുന്നവർ സർക്കാരിനെ വിശ്വസിച്ച് ഏൽപിക്കുന്ന പണം ഒരുവിധത്തിലും ദുരുപയോഗം ചെയ്യരുത് എന്ന സദുദ്ദേശ്യത്തോടെയാണ്.
കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ എന്ന സ്ഥാപനത്തിനു രൂപംകൊടുത്തു. നടപടിക്രമങ്ങൾ ഓൺലൈനാക്കി. ജില്ലാ ആശുപത്രിയിലോ മെഡിക്കൽ കോളജിലോ രോഗി അഡ്മിറ്റ് ചെയ്യപ്പെട്ടു എന്നിരിക്കട്ടെ. ആശുപത്രിയിൽ അപേക്ഷ നൽകിയാൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്കു ചെലവാകുന്ന തുക ആശുപത്രിയുടെ അക്കൗണ്ടിൽ ഭാഗ്യക്കുറി വകുപ്പിൽനിന്ന് ഓൺലൈനായി എത്തും. പിന്നീട് ആശുപത്രികൾക്ക് ഒരു തുക മുൻകൂറായി നൽകാൻ തുടങ്ങി. അവർ ചികിത്സയ്ക്കു വേണ്ട തുക എടുത്തശേഷം സർട്ടിഫിക്കറ്റ് നൽകിയാൽ മതി. മികച്ച ചികിത്സ സ്വകാര്യ ആശുപത്രിയിൽനിന്നാണു വേണ്ടതെങ്കിൽ അതു ലഭ്യമാക്കാനും കാരുണ്യ പദ്ധതിയിൽ സൗകര്യം ഉണ്ട്. എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ പോകണം എന്നുമാത്രം. ഏതാണ്ട് ഒന്നരലക്ഷം പേർ 1500 കോടിയോളം രൂപയുടെ ചികിത്സാസഹായം കാരുണ്യയിൽനിന്ന് ഇതുവരെ കൈപ്പറ്റിയിട്ടുണ്ടെന്നാണു വിവരം.
കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എ.കെ.ആന്റണി ആണ് കാരുണ്യയ്ക്കു തിരികൊളുത്തിയത്. നേർച്ചപ്പെട്ടിയിൽ പണമിടുന്ന പവിത്രതയോടെ എല്ലാ മലയാളികളും ആഴ്ചതോറും കാരുണ്യ ഭാഗ്യക്കുറി വാങ്ങണമെന്ന് ആന്റണി പറഞ്ഞത് ഓർക്കുന്നു.
കാരുണ്യ പദ്ധതിക്കു മറ്റൊരു മാനുഷിക വശം കൂടിയുണ്ട്. ഭാഗ്യക്കുറിരംഗത്തെ ചൂതാട്ടങ്ങൾ കണ്ടു മനംമടുത്ത ജനങ്ങൾ ടിക്കറ്റുകൾ വാങ്ങാൻ മടിച്ചുതുടങ്ങി. അതോടെ ഭാഗ്യക്കുറി വിൽപന ജീവിതമാർഗമായി സ്വീകരിച്ചിരുന്ന അംഗപരിമിതരും നിർധനരും വിഷമത്തിലായി. കാരുണ്യ ഭാഗ്യക്കുറി വന്നതോടെ ഇതിനു മാറ്റംവന്നു. മുടക്കുന്ന തുക മഹത്തായ ഒരു ജീവകാരുണ്യ പ്രവർത്തനത്തിലേക്കുള്ള തന്റെ സംഭാവനകൂടിയാണെന്നു വന്നപ്പോൾ മലയാളിയുടെ മനോഭാവം മാറി. ടിക്കറ്റ് വിൽപന കുതിച്ചുകയറി.
കാരുണ്യയെ ആർദ്രം മിഷൻ പദ്ധതിയിൽ ലയിപ്പിക്കാനുള്ള ശ്രമം ദുരുദ്ദേശ്യത്തോടെയാണെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, അതു കാരുണ്യയുടെ ചിറകരിയുന്നതിനു തുല്യമാകില്ലേ എന്നാണ് എന്റെ ഭയം. അങ്ങനെ സംഭവിച്ചാൽ അതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നതു പാവപ്പെട്ട രോഗികളായിരിക്കും. അതിനിടയാവരുത്.