കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്നു ബന്ധുക്കൾ. പിറവം ഇലഞ്ഞി സ്വദേശി മിഷേൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. കാണാതായ ദിവസം കലൂർ പള്ളിയിൽനിന്നു പെൺകുട്ടി പുറത്തേക്കു പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ മനോരമന്യൂസിനു ലഭിച്ചു.
കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണു കാണാതാകുന്നത്. അന്നു കലൂർ പള്ളിയിൽ പോയ മിഷേൽ ഇവിടെനിന്നു പുറത്തിറങ്ങിയതിനു തെളിവുണ്ട്. പിറ്റേന്നു വൈകിട്ട് ഐലൻഡിലെ വാർഫിനടുത്തു കായലിലാണു മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണു പൊലീസ് ഇപ്പോൾ പറയുന്നത്. കാണാതായ ദിവസം പെൺകുട്ടി കലൂർ പള്ളിയിൽ പോയി മടങ്ങുന്നതിന്റെ സിസടിവി ദൃശ്യങ്ങൾ മനോരമന്യൂസിനു ലഭിച്ചു.
പള്ളിയിൽനിന്നു പുറത്തേക്കു വരുന്ന ഈ ദൃശ്യങ്ങളിൽ മിഷേലിനു മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ല. മാത്രമല്ല ദൃശ്യങ്ങളിൽ കാണുന്ന പോലെ ബൈക്കിലെത്തിയ രണ്ടുപേർ മിഷേലിനെ തിരഞ്ഞാണോ എത്തിയത് എന്നും ബന്ധുക്കൾക്കു സംശയമുണ്ട്. ഇവർ മിഷേലിനെ പിന്തുടർന്നതായും സംശയമുണ്ടെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ടു തന്നെ മിഷേൽ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണു ബന്ധുക്കളുടെ ആവശ്യം.
കാണാതായതിനു പിറ്റേന്നു ഐലൻഡിലെ വാർഫിനടുത്തു കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെടുത്തത്. എന്നാൽ മിഷേൽ വെള്ളത്തിൽ വീണു മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.
പൊലീസ് പറയുന്നതു പോലെ മിഷേൽ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഷാജി വർഗീസ് പറഞ്ഞു. പെൺകുട്ടിയുടെ ഫോൺ സ്വച്ച് ഓഫായതു കലൂരിലെ മൊബൈൽ ടവറിന്റെ പരിധിയിലാണ്. ഇതിൽ അവസാനം വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ആത്മഹത്യയെന്ന നിഗമനത്തിലല്ലാതെ പൊലീസിന്റെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. പെൺകുട്ടി കലൂർ പള്ളിയിൽനിന്നു പുറത്തിറങ്ങുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതു മിഷേലിന്റെ ബന്ധുക്കളാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പൊലീസ് ഇവർക്കു നൽകിയിട്ടില്ല. അതേസമയം, മിഷേൽ അവസാനം സംസാരിച്ചതു സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഒരു യുവാവിനോടാണെന്നും ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.