ജിഷ്ണുവിന്റെ ഏക സഹോദരി അവിഷ്ണയും വളയത്തെ വീട്ടിൽ നിരാഹാരസമരം തുടങ്ങി. അമ്മ മഹിജയ്ക്ക് പൊലീസ് മർദനമേൽക്കുന്നത് കണ്ട് ഹൃദയം തകർന്നാണ് അവിഷ്ണ സമരം പ്രഖ്യാപിച്ചത്. അതേസമയം കുടുംബത്തിന് പിന്തുണയുമായി പത്തോളം ബന്ധുക്കളും തിരുവനന്തപുരത്തേക്ക് തിരിക്കുന്നുണ്ട്.
ഇന്ന് കാലത്തു മുതലാണ് അവിഷ്ണ നിരാഹാരം ആരംഭിച്ചത്. . അമ്മയെയും ബന്ധുക്കളെയും മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സഹോദരന് നീതി കിട്ടുന്നതു വരെ നിരാഹാരമനുഷ്ഠിക്കാനാണ് തീരുമാനം.
അഛനും അമ്മയും തിരുവനന്തപുരത്തായതിനാൽ നാട്ടിൽ മുത്തശ്ശി ചന്ദ്രിയോടൊപ്പമാണ്അവിഷ്ണ . പകൽ സമയങ്ങളിൽ അയൽപക്കത്തെ വീട്ടിലായിരുന്നു.അമ്മയ്ക്ക് പരിക്കേറ്റതറിഞ്ഞ് പലവട്ടം അച്ഛൻ അശോകനുമായും ബന്ധുക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. അവിഷ്മ എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു സഹോദരന്റെ അന്ത്യം. കുടുബത്തെ പൊലീസുകാർ വലിച്ചിഴച്ചുകൊണ്ടുപോയപ്പോൾ ഒപ്പമുണ്ടാകാനാത്തതിന്റെ വേദനയിലാണ് ഈ പെൺകുട്ടി. സിപിഎം അനുഭാവികളായ കുടുംബത്തിന് നേരിട്ട ദുരവസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം ഒഴികെയുള്ള എല്ലാ പാർട്ടികളും ഇന്നലെ വളയത്ത് പ്രകടനം നടത്തിയിരുന്നു.