ജിഷ്ണു പ്രണോയിയുടെ കൂട്ടുകാരെ കാണാൻ അമ്മയും അച്ഛനും പാമ്പാടിയിലെത്തി. ജിഷ്ണുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണുമെന്ന് അമ്മ മഹിജ പറഞ്ഞു. അതെ സമയം പാമ്പാടി നെഹ്റു കൊളജിലെ ഭൂമി കയ്യേറ്റത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
ജിഷ്ണു ഇല്ലാതായ പാമ്പാടിയുടെ മണ്ണിലേക്കെത്തിയ അമ്മ മഹിജയും അച്ഛൻ അശാകനും നെഹ്റു കോളജിൽ പോയില്ല. ജിഷ്ണുവിന്റെ കൂട്ടുകാർക്കൊപ്പം കോളജിന് സമീപത്തുള്ള ഭിന്നശേഷിക്കാരുടെ സംരക്ഷണ കേന്ദ്രത്തിലെത്തിലാണെത്തിയത്. അന്തേവാസികൾക്ക് ഭക്ഷണം നൽകിയും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചും ജിഷ്ണുവിന്റെ ഓർമകൾ പങ്കുവച്ചു. അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയ മാതാപിതാക്കൾ നാളെ മുഖ്യമന്ത്രിയെ കാണും.
അതസമയം പാമ്പാടി നെഹ്റൂ കോളജ് വനഭൂമി കയ്യേറി കെട്ടിടവും ടെന്നീസ് കോർട്ടും നിർമിച്ചെന്ന് കാട്ടി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. റവന്യൂ ഇന്റലിജൻസും സർവെ വിഭാഗവും ചേർന്ന് ഭൂമി അളന്ന് തിരിക്കുകയാണ്. കയ്യേറ്റം കണ്ടെത്തിയാൽ ഉടൻ ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.