പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മുഖത്ത് മൂന്ന് മുറിവുകളുണ്ടായിരുന്നൂവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂക്കിലും ചുണ്ടുകളിലുമുള്ള മുറിവുകൾ മരണത്തിന് മുൻപ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജിഷ്ണുവിന്റേത് തൂങ്ങിമരണമാണെന്നും പോസ്റ്റുമോർട്ടം നടത്തിയത് തൃശൂർ മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടറാണെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. .
ജിഷ്ണുവിന്റേത് തൂങ്ങിമരണമാണെന്ന് തൃശൂർ മെഡിക്കൽ കോളെജിലെ ഫൊറൻസിക് വിഭാഗത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മരണത്തിന് മുൻപുണ്ടായ നാല് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്ന് കഴുത്തിൽ. രണ്ട് മുക്കിന്റെ വലത് വശത്ത്, മറ്റ് രണ്ടെണ്ണം കീഴ്ചുണ്ടിലും മേൽചുണ്ടിലും. ഇതിൽ കഴുത്തിലേത് തൂങ്ങുമ്പോളുണ്ടാകുന്ന മുറിവാണ്. മൂക്കിലുള്ളത് ചെറിയ പോറലാണ്. ചുണ്ടുകളിലേത് സമാനസ്വഭാവമുള്ള മുറിവുകളുമാണ്.
മരണത്തിന് മുൻപുണ്ടായ ഇവ എങ്ങിനെ ഉണ്ടായെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇവയൊന്നും ആഴമേറിയ മുറിവുകളല്ലെങ്കിലും ജിഷ്ണു ശാരീരിക ഉപദ്രവത്തിനിരയായി എന്ന ആരോപണം നിലനിൽക്കെ ദുരൂഹത വർധിപ്പിക്കുന്നതാണ് ശക്തിനൽകുന്നതാണ് മൂക്കിലും ചുണ്ടിലുമുള്ള മുറിവുകൾ. അതിനാൽ ഇവ എങ്ങിനെയുണ്ടായെന്നറിയാൻ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം പോസ്റ്റുമോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറായ കെ. ജെറി ജോസഫാണെന്ന് റിപ്പോർട്ടിൽ സ്ഥിരികരിക്കുന്നുണ്ട്.
ജിഷ്ണു തൂങ്ങിയെന്ന് പറയപ്പെടുന്ന വസ്തു പൊലീസ് എത്തിക്കാത്തതിനാൽ നേരിൽ കണ്ടില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പൊലീസ് രേഖകളും മുറിവുകളും പരിശോധിക്കുമ്പോൾ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്നുവെന്ന സാങ്കേതിക പദമുപയോഗിച്ചാണ് മരണകാരണം രേഖപ്പെടുത്തിയിരിക്കുന്നത്.