പാമ്പാടി നെഹ്റൂ കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസും ഡോക്ടർമാരും ചേർന്ന അട്ടിമറിക്കുന്നുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിനെ അധ്യാപകരടക്കം മർദിച്ച് കൊലപ്പെടുത്തിയതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകി. മരണം നടന്ന് 23 ദിവസമായിട്ടും ഒന്ന് ഫോൺ വിളിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി കുടുംബത്തെ അപമാനിച്ചതായും ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തിൽ വിമർശിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിപരമായ വിമർശനത്തോടെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്ന കത്ത് ആരംഭിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം വീട്ടിലെത്തിയെങ്കിലും പല തവണ കണ്ണൂരും കോഴിക്കോടുമെത്തിയ മുഖ്യമന്ത്രി വീടിലെത്തുകയൊ ഫോൺ വിളിക്കുക പോലും ചെയ്തില്ല. ജിഷ്ണു പിണറായി വിജയനെന്ന നേതാവിനെ സ്നേഹിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകനായിട്ട് പോലും മരണത്തിൽ ദുഖം രേഖപെടുത്തി ഫെയ്സ് ബുക്കിൽ പോലും ഒരു വരി എഴുതാത്തത് അതീവ ദുഖ മുണ്ടാക്കുന്നുവെന്നും അമ്മ പറയുന്നു. ഇതോടൊപ്പം ജിഷ്ണുവിനെ കൊളജിലെ വൈസ് പ്രിൻസിപ്പൽ ,അധ്യാപകൻ ,കായികാധ്യാപകൻ ,പി.ആർ.ഒ എന്നിവർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവും കത്തിൽ ആവർത്തിക്കുന്നുണ്ട്.
സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവച്ചതിനെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യമാണ് കാരണമെന്നും ആരോപിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസും ഡോക്ടർമാരും ചേർന്ന് നശിപ്പിച്ച തെളിവുകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ട മുറിയിലെ ചോരപ്പാടുകൾ മായ്ച്ചെന്നും തൂങ്ങനുപയോഗിച്ചെന്ന് പറയുന്ന തൊർത്ത് പൊലീസ് നശിപ്പിച്ചെന്നും ആരോപിക്കുന്നു.
ജിഷ്ണുവിന്റെ ദേഹത്തെ മർദനപാടുകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചതും വിദഗ്ധ ഡോക്ടറെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും വി.ജി. ഡോക്ടറെ പോസ്റ്റുമോർട്ടത്തിന് നിയോഗിച്ചതും കേസ് അട്ടിമറിക്കാനാണന്നും ആരോപണമുണ്ട്. പരീക്ഷക്ക് തലേ ദിവസം ഫൊൺ വിളിച്ച ജിഷ്ണു മുഴുവൻ പഠിച്ചതായ പറഞ്ഞെന്നും അതിനാൽ കോപ്പിയടിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും ഉറപ്പിച്ച് പറയുന്നു.
കേസ് അട്ടിമറിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെടുന്ന കത്ത് അവസാനിക്കുന്നത് പഴയ ഒരു എസ്.എഫ്.ഐ ക്കാരി മഹിജ എന്ന അഭിസംബോധനയോടെയാണ്.