പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണു പ്രണോയി പരീക്ഷയിൽ കോപ്പിയടിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതായി ഉത്തരമേഖല എഡിജിപി സുധേഷ്കുമാർ വ്യക്തമാക്കി.കോളജ് ഹോസ്റ്റലിലും പരീക്ഷാഹാളിലും വിശദമായ പരിശോധനകൾ നടത്തുകയും ജിഷ്ണുവിനൊപ്പം പരീക്ഷയെഴുതിയ വിദ്യാർഥികളോടും പ്രിൻസിപ്പൽ എ.എസ്. വരദരാജനോടും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാഹാളിലെ സജ്ജീകരണങ്ങൾ നേരിട്ടു കണ്ടു ബോധ്യപ്പെട്ടപ്പോൾ നോക്കി എഴുത്ത് അസാധ്യമാണെന്നു വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യാകുറിപ്പെന്നു തോന്നുംവിധം കോളജ് ഹോസ്റ്റലിൽനിന്നു കിട്ടിയ കത്ത് ജിഷ്ണുവിന്റേതെന്നു സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരീക്ഷണങ്ങൾ വേണം. ജിഷ്ണുവിന്റെ ശരീരത്തിലുള്ള എല്ലാ മുറിവുകളും ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കു പോസ്റ്റ്മോർട്ടം സാക്ഷ്യപത്രം ലഭിക്കണമെന്നും എഡിജിപി വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത ശേഷം സമഗ്ര മേഖലകളിലും അന്വേഷണം നടത്തുന്നുണ്ടെന്നും വസ്തുതകൾ വ്യക്തമാകുന്നതിനനുസരിച്ചു കേസിന്റെ കാര്യങ്ങളിലും മാറ്റമുണ്ടാകുമെന്നും തൃശൂർ മേഖല ഐജി എം.ആർ.അജിത്കുമാർ പറഞ്ഞു. രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളജിലെത്തി പരിശോധനകൾ നടത്തി.
പിന്നീട് എഡിജിപി, ഐജി എന്നിവരുടെ നേതൃത്വത്തിൽ പഴയന്നൂർ സ്റ്റേഷനിൽ ചർച്ച നടത്തിയ ശേഷമാണ് ഉച്ചയ്ക്കു സംഘം കോളജിലെത്തിയത്. ഹോസ്റ്റലിലും പരീക്ഷാഹാളിലും വിശദമായ പരിശോധന നടത്തുകയും കേസിന്റെ പുരോഗതി സംബന്ധിച്ച വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി എൻ. വിജയകുമാർ, എഎസ്പി കിരൺ നാരായണൻ, ഡിവൈഎസ്പി പി.വിശ്വംഭരൻ എന്നിവരും സംഘത്തോടൊപ്പം ക്യാംപസിലെത്തി.