പാമ്പാടി നെഹ്റു കോളജിൽ വച്ച് ജിഷ്ണു പ്രണോയിക്ക് മർദനമേറ്റൂവെന്ന സംശയം ബലപ്പെടുത്തി ഫൊറൻസിക് പരിശോധനാഫലം. കോളജ് പി. ആർ.ഒയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറ ജിഷ്ണുവിന്റെ സമാന രക്തഗ്രൂപ്പിലുള്ളതെന്ന് സ്ഥിരീകരിച്ചു. ഈ രക്തം ജിഷ്ണുവിന്റേതെന്ന് സ്ഥിരീകരിക്കാനുള്ള ഡി. എൻ.എ പരിശോധനക്കായി മാതാപിതാക്കളുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചു.
കോപ്പിയടിച്ചെന്ന പേരിൽ പിടിച്ച ജിഷ്ണുവിനെ പി. ആർ.ഒയുടെ മുറിയിൽ കൊണ്ടുപോയി വൈസ് പ്രിൻസിപ്പൽ ഡോ.എൻ.കെ. ശക്തിവേലും അധ്യാപകരായ സി.പി. പ്രവീണും ഡിപിനും ചേർന്ന് ഉപദ്രവിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. പരീക്ഷക്ക് ശേഷം മടങ്ങിയെത്തിയ ജിഷ്ണുവിന്റെ വായിൽ രക്തം കണ്ടെന്നും അധ്യാപകർ മർദിച്ചതിന്റെയാണെന്ന് ജിഷ്ണു പറഞ്ഞെന്നും മൊഴിയുമുണ്ട്. അതേ മുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെതെന്ന് തെളിഞ്ഞാൽ മർദിച്ചതിന്റെ ശാസ്ത്രീയ തെളിവാകും. ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാനുമാവുമെന്നും പൊലീസ് കരുതുന്നു.
രക്തക്കറ ജിഷ്ണുവിന്റേതെന്ന് സ്ഥിരീകരിക്കാനായി മാതാപിതാക്കളുടെ രക്തവുമായി ഡി.എൻ.എ പരിശോധന നടത്തണം. അതിനായി അവരെ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ ശേഖരിച്ചു. സാമ്പിളുടൻ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്കയക്കും. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.