ലോ അക്കാദമി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിശിതവിമർശനവുമായി സി.പി.ഐ മുഖപത്രം. ചരിത്രം അറിയാത്തവരാണ് ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്നത്. ഒരു മാടമ്പി കുടുംബത്തിനൊപ്പം താളം തുള്ളുന്നവർ കാലത്തിനും സമൂഹത്തിനും മുന്നിൽ കഥാവശേഷരാകുമെന്നും ജനയുഗം മുന്നറിയിപ്പുനൽകുന്നു. മാനേജ്മെന്റിന്റേയും എസ്.എഫ്.ഐയുടേയും മെഗാഫോണായി വിദ്യാഭ്യാസമന്ത്രി മാറിയെന്നും ലേഖനങ്ങൾ തുറന്നടിക്കുന്നു.
എഡിറ്റോറിയൽ പേജിലെ രണ്ടു ലേഖനങ്ങളിലായാണ് ലോ അക്കാദമിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും നിലപാടുകൾക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചിരിക്കുന്നത്. ഏതോ ഒരുപിള്ളയല്ല, പി.എസ്.നടരാജപിള്ളയെന്ന് സംസ്ഥാന കൗൺസിലംഗം വി.പി.ഉണ്ണികൃഷ്ണൻ എഴുതിയ ലേഖനം പറയുന്നു. അവിഭക്ത കമ്യൂണിസ്റ്റുപാർട്ടിയുടെ പിന്തുണയോടെ ലോക്സഭയിലേക്ക് വിജയിച്ചയാളാണ് നടരാജപിള്ള. ലോ അക്കാദമിക്കായി ഭൂമി പതിച്ചുനല്‍കിയത് സര്‍ക്കാരിന് കൂടി അധികാരമുള്ള ട്രസ്റ്റിനായിരുന്നു. അതെങ്ങനെ ഒരു കുടുംബക്കാരുടേതായി എന്നതിന് ഭരണാധികാരികൾ ഉത്തരം നല്‍കണം. ഭൂമിപാട്ടക്കരാർ വ്യവസ്ഥകളെല്ലാം മാനേജ്മെന്റ് ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്.
എന്നിട്ടും ഏതോ ഒരു പിള്ള, സി.പി.രാമസ്വാമി അയ്യർ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നത് എന്തിനെന്നും വി.പി.ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിയെ ലാക്കാക്കി ചോദിക്കുന്നു. കുറച്ചുകൂടി കടുത്ത വിമർശനമാണ് വാതിൽപ്പഴുതിലൂടെ എന്ന പ്രതിവാര പംക്തിയിലൂടെ ദേവിക നടത്തുന്നത്. സര്‍ സി.പി, നടരാജപിള്ളയുടെ ഭൂമി പിടിച്ചെടുത്തത് ശരിയാണെന്നു പറയുമ്പോൾ, പുന്നപ്ര - വയലാര്‍ സമരധീരന്മാരെ കൊടുംക്രിമിനലുകളുമായി മുദ്രകുത്തുമോ? വിദ്യാഭ്യാസമന്ത്രിയുടെ നിലപാടുകളെ വാഴപ്പിണ്ടി നട്ടെല്ലെന്നു വിശേഷിപ്പിച്ചാൽ വാഴപ്പിണ്ടി പോലും പ്രതിഷേധിച്ച് മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ലേഖനം പരിസഹിക്കുന്നു. ആരും ബി.ജെ.പിയുടെ കെണിയിൽ വീഴരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശത്തെ, പകരം സി.പി.എമ്മിന്റെ കെണിയിലും വാരിക്കുഴിയിലും വീഴുകയെന്നാണ് ഉദ്ദേശിക്കുന്നതെന്നും ലേഖനം വ്യാഖ്യാനിക്കുന്നു.