ജില്ലാപ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ജനതാദൾ എസ് പ്രവർത്തകർ കോഴിക്കോട്ട് ഏറ്റുമുട്ടി. എം.കെ.പ്രേംനാഥ് വിഭാഗവും കെ.ലോഹ്യ അനുകൂലികളുമാണ് സംഘർഷത്തിലേർപ്പെട്ടത്. പൊലീസ് എത്തി പന്ത്രണ്ടുപേരെ അറസ്റ്റുചെയ്ത് നീക്കി
കോഴിക്കോട് ജില്ലാപ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കെയാണ് വാക്കേറ്റം തുടങ്ങിയത്. എതിർപക്ഷം കള്ളവോട്ടുചെയ്തുവെന്നാരോപിച്ച് മുൻ എം.എൽ.എ എം.കെപ്രേംനാഥും സംഘവും വോട്ടെടുപ്പ് തടസപ്പെടുത്തുകയായിരുന്നു. എന്നാൽ പരാജയഭീതിമൂലം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഒൗദ്യോഗിക പക്ഷവും കുറ്റപ്പെടുത്തി. കയ്യാങ്കളിയായതോടെ പൊലീസെത്തി നേതാക്കൾ ഉൾപ്പടെ 12പേരെ അറസ്റ്റുചെയ്തുനീക്കി
അതേസമയം 135 വോട്ടുകൾ നേടിയ കെ.ലോഹ്യയെ ജില്ലാപ്രസിഡന്റായി തിരഞ്ഞെടുത്തതായി വരണാധികാരി അറിയിച്ചു. പ്രേംനാഥ് വിഭാഗത്തിലെ അഹമ്മദിന് 12 വോട്ടുമാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നാണ് തോറ്റവരുടെ പക്ഷം