ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം തെറ്റി കൊക്കയിലേക്കു വീണ വാഴക്കുളം വേങ്ങച്ചുവട് ഒഴുകയിൽ പോളിന് (പൈലി) രക്ഷയായത് ഹെൽമറ്റ്. പാറയിൽ തട്ടി ആറു മണിക്കൂർ അബോധാവസ്ഥയിൽ കിടന്ന പൈലിക്ക് ഹെൽമറ്റ് രക്ഷാകവചം തീർത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക്് മൂന്നരയോടെയാണു കുരുതിക്കളത്തെ കൊക്കയിൽ വീണു പോൾ അപകടത്തിൽപ്പെട്ടത്. നാരകക്കാനത്തുള്ള ബന്ധുവിന്റെ സംസ്‌കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരുമ്പോഴായിരുന്നു പോളിന്റെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി കൊക്കയിലേക്കു പതിച്ചത്. പോളിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിനെയും വിവരം അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന പ്രദേശത്തെക്കുറിച്ചു സൂചന ലഭിച്ചത്.
തിരച്ചിൽ സംഘത്തിൽപ്പെട്ട മേലേചിന്നാർ സ്വദേശി ബിനു കൈപ്പനാണ് അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്തിയത്. കരിയില വീണു തെന്നി കിടക്കുന്ന പ്രദേശമാണിവിടം. അൽപം അശ്രദ്ധ പോലും അപകടത്തിൽപ്പെടുത്തും. ഏറെ പണിപ്പെട്ടാണ് ബിനു പൈലിയുടെ അടുത്തെത്തിയത്. ഹെൽമറ്റ് ഞെരിഞ്ഞ് തലയ്ക്കുള്ളിലേറ്റ ഒരു ചെറിയ ചതവാണ് പോളിന്റെ ഏക പരുക്ക്. തലയിലെ പരുക്ക് കാര്യമല്ലെങ്കിലും നിരീക്ഷണത്തിനായി പോളിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുറത്തിറക്കുമെന്നാണു ബന്ധുക്കളോട് അറിയിച്ചിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചതുമൂലം പരുക്ക് ഗുരുതരമായില്ലെന്നു പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തിന്റെ ഹാൻഡിൽ ഒടിഞ്ഞ് റബർമരത്തിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു.
മൊബൈൽ ഫോൺ എവിടെ?
മൂലമറ്റം ∙ പോളിനെ കണ്ടെത്താൻ സഹായിച്ച മൊബൈൽ ഫോൺ ഇനിയും കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെയാണു പോൾ കുരുതിക്കളം ടവറിനു കീഴിലുണ്ടെന്നു കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ അപകടം നടന്ന സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഫോണിലേക്കു വിളിച്ചപ്പോൾ ആദ്യം ബെൽ അടിച്ചെങ്കിലും പിന്നീട് സ്വിച്ച്് ഓഫ് ആവുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ടാലും വിലയേറിയ ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ.
വിവരമറിയിച്ചില്ലെന്ന് അഗ്നിശമന സേന
മൂലമറ്റം ∙ കുരുതിക്കുളത്ത് അപകടം നടന്നപ്പോൾ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നില്ലെന്ന് മൂലമറ്റം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ. അപകടം നടന്നതായി പറയുന്ന സമയത്ത് ഫയർ സ്റ്റേഷനിലേക്ക് ബന്ധുക്കൾ വിളിച്ചിരുന്നു. അപകടവിവരം പറയുകയും സെർച്ച് ലൈറ്റ് ഉണ്ടോ എന്നു ചോദിക്കുകയും ചെയ്തു. സെർച്ച് ലൈറ്റ് ഇല്ലെന്ന് മറുപടി പറഞ്ഞതോടെ ആവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാം എന്നാണ് ഫോണിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.എന്നാൽ കുറെക്കഴിഞ്ഞും വിളിക്കാതിരുന്നതിനാൽ വിളിച്ച നമ്പറിലേക്കു തിരിച്ചുവിളിച്ചു. എന്നാൽ കോൾ കണക്ടായില്ലെന്നും ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു.