പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. കോളജിന്റെ ജനല്‍ച്ചില്ലുകൾ അടിച്ചുതകർത്ത വിദ്യാർഥികൾ, തടയാനെത്തിയ പൊലീസിനേയും കൈയേറ്റം ചെയ്തു. സംഘർഷത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരുക്കേറ്റു.
പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കണ്ണിൽകണ്ടതെല്ലാം തല്ലിത്തകർക്കുകയായിരുന്നു. ഇതിനിടെ ഒരേ ആവശ്യവുമായി സമരം നടത്തുന്ന എ.ഐ·എസ്.എഫ് ഉള്‍പ്പെടെയുള്ള മറ്റു വിദ്യാർഥി സംഘടനാ പ്രവർത്തകർക്കുനേരേയും കൈയേറ്റമുണ്ടായി. സി.പി.എം പ്രദേശിക നേതാക്കളെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. പാമ്പാടി നെഹ്രുകോളജിലെ വിദ്യാർഥി ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.
ഇന്റേണൽ മാർക്കിന്റെ പേരിലുള്ള പീഢനങ്ങൾ അവസാനിപ്പിക്കുക, ക്ലാസ് മുറികളിലൊഴികെയുള്ള സി.സി.ടി.വി ക്യാമറകൾ നീക്കുക എന്നിവയായിരുന്നു പ്രിൻസിപ്പലിന്റെ രാജിക്കൊപ്പമുള്ള പ്രധാന ആവശ്യങ്ങൾ. എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാർഥിസംഘടനകൾ അഞ്ചു ദിവസമായി സമരത്തിലാണ്. രണ്ടുദിവസം മുമ്പാണ് എസ്.എഫ്.ഐ പ്രക്ഷോഭം ആരംഭിച്ചത്.