ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്ന് കേരള സർവകലാശാല കണ്ടെത്തിയ പ്രിന്‍സിപ്പലിനെ നിശ്ചിത കാലയളവിലേക്ക് മാറ്റിയതുകൊണ്ട് തീരുന്നതല്ല ലോ അക്കാദമിയിലെ പ്രശ്നം. അഫിലിയേഷനും ഭൂമിയും സംബന്ധിച്ച കുരുക്കുകള്‍ തുടരും. ഒഴിഞ്ഞുമാറി നിൽക്കുന്ന സർക്കാർ സമീപനത്തെ വീണ്ടും വിമർശിച്ച് വി.എസ്.അച്യുതാനന്ദൻരംഗത്ത് വന്നതും ശ്രദ്ധേയമാണ്..
ഭരണപരമായ വീഴ്ചകൾ, മാർക്കും ഹാജരും സംബന്ധിച്ച തിരിമറികൾ, ഇവക്ക് ലക്ഷ്മിനായരാണ് പ്രധാന ഉത്തരവാദിയെന്നാണ് കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗീകരിച്ച പ്രമേയം പറയുന്നത്. ഇങ്ങനെയൊരാൾക്കെതിരെ എന്ത് ശിക്ഷണ നടപടി എടുക്കണമെന്നതിനെ കുറിച്ച് സർക്കാരും സർവകലാശാലയും മൗനം പാലിച്ചപ്പോൾ , കുറച്ചുകാലം പ്രിൻസിപ്പൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്താം എന്ന വിചിത്രതീരുമാനവുമായി അവരുടെ കുടുംബത്തിന് മേൽകൈയ്യുള്ള മാനേജ്മെന്റ് രംഗത്ത് വരികയായിരുന്നു. രാഷ്ട്രീയ സുഹൃത്തുകളുടെ പിന്തുണയോടെ ലോ അക്കാദമി ഡയറക്ടർമാർ കൈക്കൊണ്ട് ഈ തീരുമാനത്തിന് എന്ത് നിയമസാധുതയാണുള്ളതെന്ന് അക്കാദമിയും സർക്കാരും വ്യക്തമാക്കേണ്ടിവരും. അഫിലേയഷൻ ഈ കോളജിനുണ്ടോ, സ്വകാര്യകോളജ് എന്നൊരു വിഭാഗത്തെ ഏത് നിയമപ്രകാരമാണ് നിയന്ത്രിക്കുന്നതെന്ന് സർവകലാശാലക്കും പറയേണ്ടിവരും. ഭൂമിസംബന്ധിച്ച് റവന്യൂ സെക്രട്ടറി നൽകുന്ന റിപ്പോർട്ട് കണ്ടില്ലെന്നു നടിക്കാനാവുമോ സർക്കാർ ശ്രമിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
എല്ലാത്തിനും അപ്പുറം നേര്‍ക്കു നേർ നിന്ന് പോരടിച്ച കുട്ടികളും മാനേജ്മെന്റും യോജിപ്പോടെ പ്രവർത്തിക്കാനുള്ള സാഹചര്യവും കുറവാണ്. സ്വകാര്യ കോളജുകളെ മൂക്കുകയറിടാൻ വിസ്സമ്മതിക്കുന്ന സർക്കാർ മുന്നോട്ട് വെക്കുന്നത് സന്ദേശവും ഗുണകരമല്ല.