കോഴിക്കോട് കലക്ടറുടെ വീട്ടുപടിക്കലും നടക്കാവ് പൊലീസ് സ്റ്റേഷനിലും യൂത്ത് ലീഗ് നടത്തിയ സമരത്തിനിടെ സംഘർഷം പൊലീസ് ലാത്തിവീശി. നാദാപുരത്ത് കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗിന്റെ സമരപരമ്പര.
നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗുകാരൻ മുഹമ്മദ് അസ്്ലമിന്റെ ഉമ്മ സുബൈദയെ കൂട്ടിയാണ് യൂത്ത് ലീഗ് നേതാക്കൾ കോഴിക്കോട് കലക്ടറുടെ വീട്ടിൽ എത്തിയത്. അസ്്ലമിന്റെ വീടു തീയിട്ടു നശിപ്പിച്ചതിന് മുൻസർക്കാർ അനുവദിച്ച ധനസഹായം ഇനിയും വിതരണം ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ജില്ലാ കലക്ടർക്കു പലതവണ നിവേദനം നൽകിയിട്ടും ധനസഹായം കിട്ടിയില്ല. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗുകാർ കലക്ടറുടെ വീട് ഉപരോധിച്ചു. ഇവരെ, പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
ധനസഹായം നൽകാമെന്ന് രേഖാമൂലം ഉറപ്പുകിട്ടാതെ ജാമ്യത്തിലിറങ്ങില്ലെന്ന് യൂത്ത് ലീഗ് നേതാക്കൾ നിലപാടെടുത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്താൽ അസ്ലമിന്റെ ഉമ്മ സുബൈദയും റിമാൻഡിലാകും. ഇതൊഴിവാക്കാൻ പൊലീസ് സംയമനം പാലിച്ചു. ഇതിനിടെ, മുസ്ലിം ലീഗ് നേതാക്കൾ മുൻകയ്യെടുത്ത് സ്റ്റേഷൻ ഉപരോധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.
ഉടൻ ധനസഹായം നൽകാമെന്ന എ.ഡി.എമ്മിന്റെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. അറസ്റ്റിലും ലാത്തിചാർജിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് ലീഗിന്റെ പ്രകടനം നടന്നു.