കെ.പി.സി.സി അധ്യക്ഷപദവിയിൽ നിന്ന് വി.എം.സുധീരൻ പടിയിറങ്ങുമ്പോൾ കോൺഗ്രസിലെ ഇരുഗ്രൂപ്പുകളുടെയും ദീർഘനാളായുള്ള ആവശ്യമാണ് യാഥാർഥ്യമായത്. മദ്യനയത്തിലും കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിലും സ്വീകരിച്ച ഉറച്ചനിലപാടുകൾ എ, ഐ ഗ്രൂപ്പുകൾക്ക് അദ്ദേഹത്തെ ഒരുപോലെ അനഭിമതനാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനും ഡി.സി.സി പുനഃസംഘടനയ്ക്കും ശേഷം കോൺഗ്രസിൽ പുകഞ്ഞുനീറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സുധീരന്റെ രാജി വഴിതെളിക്കുമോ എന്നാണ് അറിയേണ്ടത്.
2014 ഫെബ്രുവരി 10ന് എ-ഐ ഗ്രൂപ്പുകളെയും നേതാക്കളെയും നിരീക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു കെ.പി.സി.സി അധ്യക്ഷനായി വി.എം.സുധീരനെ ഹൈക്കമാൻഡ് അവരോധിച്ചത്. തീരുമാനം ഹൈക്കമാൻഡിന്റേതെങ്കിലും പിന്നിൽ എ.കെ.ആന്റണിയും ഉദ്ദേശം ഗ്രൂപ്പ് പോരിന് കടിഞ്ഞാണിടലും ആയിരുന്നെന്ന് ആർക്കും സംശയമുണ്ടായില്ല.
സംസ്ഥാനത്തെ കോൺഗ്രസിലെ ശാക്തിക ചേരികൾ അതോടെ മാറിമറിഞ്ഞു. രാജ്യമൊട്ടാകെ തകർന്നടിഞ്ഞെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ സുധീരന്റെ കീഴിൽ സംസ്ഥാനത്ത് കോൺഗ്രസ് പിടിച്ചുനിന്നു. പിന്നാലെയാണ് മദ്യനയവും അതിന്റെ ഉൽപന്നമായ ബാർകോഴകേസും യു.ഡി.എഫ് സർക്കാരിനെ പിടിച്ചുലച്ചത്. മദ്യനയത്തിൽ കെ.പി.സി.സി അധ്യക്ഷൻ കടുംപിടുത്തം തുടർന്നതോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഫൈവ് സ്റ്റാർ ഹോട്ടലിന് മാത്രം ബാർലൈസൻസ് പ്രഖ്യാപിച്ച് അദ്ദേഹത്തെയും ഞെട്ടിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനമന്ത്രിസഭായോഗത്തിലെ വിവാദതീരുമാനങ്ങൾക്കെതിരെയും സുധീരൻ പരസ്യമായി രംഗത്തെത്തി. സ്ഥാനാർഥി നിർണയസമയത്ത് ആരോപണവിധേയരെ മൽസരിപ്പിക്കരുതെന്ന് സുധീരൻ കടുത്ത നിലപാടെടുത്തതോടെ എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന് സീറ്റുപോയി. കെ.ബാബു തോറ്റു.
സുധീരന്റെ നിലപാടും ഡൽഹിയിൽ നടന്ന സ്ഥാനാർഥിനിർണയ ചർച്ചകളും സംബന്ധിച്ച മാധ്യമവാർത്തകൾ തിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണമായെന്ന് ഇരുഗ്രൂപ്പുകളും പ്രത്യേകിച്ച് എ ഗ്രൂപ്പും വാദിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകുകയും പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ഉമ്മൻചാണ്ടി മാറിനിൽക്കുകയും ചെയ്തതോടെ മുമ്പ് പലതവണ ഉയർന്ന, കെ.പി.സി.സി പ്രസിഡന്റ് മാറുന്നതിനെ പറ്റിയുള്ള ചർച്ചകൾ സജീവമായി. ഡി.സി.സി പുനഃസംഘടനയോടെ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വി.എം.സുധീരൻ കൂടുതൽ കരുത്തനായെന്ന തോന്നലുണ്ടായി. എ-ഐ ഗ്രൂപ്പുകൾക്കിടയിൽ ഞെരുങ്ങിയിരുന്നവർ പലരും സുധീരനൊപ്പം കൂടിയതോടെ പുതിയൊരു ഗ്രൂപ്പെന്ന വ്യാഖ്യാനങ്ങളും വന്നു. പുനസംഘടനയിലും മുറിവേറ്റ എ ഗ്രൂപ്പ് സുധീരന്റെ രക്തത്തിന് ദാഹിച്ചു. ഉമ്മൻചാണ്ടി നേതൃനിരയിൽ നിന്ന് പിൻവാങ്ങി സംഘടനാതിരഞ്ഞെടുപ്പ് എന്ന ആവശ്യം ഉന്നയിച്ച് സമ്മർദം ശക്തമാക്കി. മുമ്പ് പലപ്പോഴും സുധീരന് പിന്നിൽ പാറപോലെ ഉറച്ചുനിന്ന ഹൈക്കമാൻഡും പ്രശ്നപരിഹാരമില്ലാതെ ഉഴറി. ഒടുവിൽ വന്നതുപോലെ തന്നെ നാടകീയമായി, അപ്രതീക്ഷിതമായി സുധീരൻ പദവിയൊഴിഞ്ഞു.കേരളത്തിലെ ഗ്രൂപ്പ് യാഥാർഥ്യമാണെന്ന തിരിച്ചറിവിലായിരിക്കും ഹൈക്കമാൻഡ് ഇനി തീരുമാനമെടുക്കുക.