തിരുവനന്തപുരത്തെ മർക്കന്റയിൽ സഹകരണസംഘത്തിൽ നിന്ന് വ്യാപാരി വ്യവസായി സമിതി പരിധി ലംഘിച്ച് പണം പിൻവലിച്ചിട്ടുണ്ടെന്ന് സഹകരണവകുപ്പിന്റ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.നോട്ടുനിരോധന നിയന്ത്രണങ്ങൾ മറികടന്ന് നടന്ന ഇടപാടുകൾ മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.അതേസമയം ഫെഡറൽ ബാങ്ക് വഴിയാണ് പണം പിൻവലിച്ചതെന്ന സംഘം പ്രസിഡന്റിന്റ ആരോപണം അടിസ്ഥാനരഹിതമാണന്ന് തെളിഞ്ഞു.
വ്യാപാരി വ്യവസായി സമിതിയുടെ സേവിങ്സ് അക്കൗണ്ടുകൾ മാത്രമാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.ഇതുവഴി ആറുലക്ഷം രൂപ പരിധി ലംഘിച്ച് പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല് ഫിക്സ്ഡ് ഡിപ്പോസിറ്റിൽ നിന്ന് ഒരുദിവസം ഒൻപതര ലക്ഷം രൂപ അടക്കം 12.5 ലക്ഷം രൂപ പിൻവലിച്ചത് ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടില്ല.പരാതി ശക്തമായ സാഹചര്യത്തിൽ സംഘത്തിന്റ രണ്ടുമാസത്തെ മുഴുവൻ ഇടപാടുകളും പരിശോധിക്കാനാണ് സഹകരണവകുപ്പിന്റ തീരുമാനം.അതേസമയം സമിതിയ്ക്ക് സ്വന്തമായി സ്ഥലം വാങ്ങാനാണ് പണം പിൻവലിച്ചതെന്നും ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി ചെക്ക് വഴിയാണ് ഇടപാട് നടത്തിയതെന്നും സംഘം പ്രസിഡന്റ് ആവർത്തിക്കുന്നു
എന്നാൽ ഈ വാദങ്ങൾ തെറ്റാണ്.കാരണം ഈ മാസം അഞ്ചിനാണ് വ്യാപാരി വ്യവസായി സമിതി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്.പിന്നെ എങ്ങനെയാണ് നവംബറിലും ഡിസംബറിലും ഫെഡറൽ ബാങ്ക് വഴി പണം പിൻവലിച്ചതെന്ന് ചോദിച്ചാൽ സമിതിയ്ക്കോ,സംഘം പ്രസിഡന്റിനോ ഉത്തരമില്ല.നവംബർ 29ന് ശേഷം നിക്ഷേപിക്കുന്ന പണം പരിധിയില്ലാതെ പിൻവലിക്കാമെന്ന റിസർവ് ബാങ്കിന്റ ഉത്തരവാണ് സമിതിയുടെ മറ്റൊരു ന്യായവാദം.പക്ഷെ നവംബർ 29നും ഡിസംബർ 20നും ഇടയ്ക്ക് സേവിങ്സ് അക്കൗണ്ടിൽ വ്യാപാരി വ്യവസായി സമിതി നിക്ഷേപിച്ചത് വെറും 6,13000 രൂപ മാത്രമാണ്.എന്നാൽ സേവിങ് ഫിക്സഡ് അക്കൗണ്ടുകളിൽ നിന്നായി പിൻവലിച്ചതാകട്ടെ 18.5 ലക്ഷം രൂപയും.