നിലമ്പൂർ മേഖലയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട കരാർ ജോലികള്‍ ഉദ്യോഗസ്ഥര്‍ തന്നെ പങ്കിട്ടെടുക്കുന്നു. പുറംകരാറുകാർക്ക് കിട്ടണമെങ്കില് കരാര്‍ തുകയുടെ പകുതിയും കൈക്കൂലിയായി കൊടുക്കണം. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥസംഘം പിരിവും തിരിമറിയും സജീവമാക്കിയത്. മനോരമ ന്യൂസ് അന്വേഷണം
നിലമ്പൂർ കരുളായിക്കാരനായ കരാറുകാരന്‍ ഞങ്ങളെത്തുബോൾ നിർമാണം നടക്കുന്ന വനമേഖലയിലായിരുന്നു. ഒരോ കരാറിനും കൈക്കൂലിയായി 35 ശതമാനം മുതൽ 50 ശതമാനം വരെ ഉദ്യോഗസ്ഥർ പിടിച്ചു പറിക്കുന്ന വിവരങ്ങളാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.കൈക്കൂലി നൽകാത്തതിനാല്‍ ഒരു വർഷമായി കാര്യമായ കരാറുകളൊന്നും കിട്ടുന്നില്ലെന്നും പറഞ്ഞു.
അഞ്ചു ലക്ഷത്തിന് മുകളിലുളള കരാറുകൾക്ക് ദർഘാസ് ക്ഷണിക്കണമെന്നാണ് ചട്ടം. ഈ നിബന്ധന മറികടക്കാന്‍ നിർമാണപ്രവൃത്തികള്‍ രണ്ടും മൂന്നും കരാറുകളാക്കി മാറ്റി ഇഷ്ടക്കാർക്ക് നൽകുകയാണ് പതിവ്. വൻ ലാഭമുളള പ്രവൃത്തികള്‍ ചില ഉദ്യോഗസ്ഥർ ബിനാമികളെ വച്ച് നേരിട്ട് ചെയ്യിക്കുന്നതായി മറ്റൊരു കരാറുകാരന്‍ പറഞ്ഞു. ക്രമക്കേടുകള്‍ വനമേഖലയിലായതിനാൽ കോടികളുടെ ചോർച്ച പൊതുജനം അറിയുന്നുമില്ല.