ആരോഗ്യവകുപ്പിന് കീഴിലുള്ള കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ നിയമനത്തിൽ ഗുരുതര ചട്ടലംഘനം. എം ഡി സർക്കാർ ഉദ്യോഗസ്ഥനായിരിക്കണമെന്ന വ്യവസ്ഥ അട്ടിമറിച്ച് പൊതു മേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ നിയമിച്ചു. എം.ഡി ജി. അശോക് ലാലിനെതിരെ പരാതി ഉയർന്നതോടെ വിജിലൻസ് കോടതി സർക്കാരിനോട് വിശദീകരണം തേടി.
2016 ഒാഗസ്റ്റ് 10 നാണ് ജി.അശോക് ലാലിനെ കെ എച്ച് ആർ ഡബ്ളു എസ് എം ഡിയാക്കിയത്.പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഡപ്യൂട്ടി ജനറൽ മാനേജരായിരിക്കെയാണ് നിയമനം.ഇനി കെ എച്ച് ആർ ഡബ്ളു എസിന്റ നിയമാവലി നോക്കുക.എം ഡി ആയി നിയമിക്കപ്പെടുന്നയാൾ സർക്കാർ ഉദ്യോഗസ്ഥനായിരിക്കണം.ഈ നിബന്ധന അട്ടിമറിച്ച് പൊതുമേഖല സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ നിയമിച്ചത് അഴിമതിക്ക് കളമൊരുക്കാനെന്നാണ് ആരോപണം.സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ, ലാബുകൾ, ഡയാലിസിസ് സെന്ററുകൾ തുടങ്ങി കോടികളുടെ വികസന പ്രവർത്തനങ്ങളുടെയെല്ലാം ചുമതല കെ എച്ച് ആർ ഡബ്ളു എസിനാണ്.പുതിയ എംഡി ചുമതയേറ്റശേഷം അഞ്ചുമാസത്തിനുള്ളിൽ നിയമനങ്ങളിലടക്കം വൻ ക്രമക്കേടുകൾ നടന്നതായും ആരോപണമുണ്ട്. പൊതു പ്രവർത്തകനായ കെ കൃഷ്ണപിള്ള നല്കിയ പരാതിയിലാണ് വിജിലൻസ് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.കഴിഞ്ഞ സർക്കാരിന്റ കാലത്തും എം.ഡി നിയമനം വിവാദമായിരുന്നു.