മലബാർ സിമന്റ്്സ് മുൻ എംഡി കെ.പത്മകുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പൂഴ്ത്തിയ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നാവശ്യം ഉയരുന്നു. മുഖ്യമന്ത്രി നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ജനകീയ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.
അഴിമതികേസിൽ 2016 സെപ്റ്റംബർ അഞ്ചിന് അറസ്റ്റിലായ മലബാർ സിമന്റ്സ് എംഡി. കെ.പത്മകുമാറിനെ തൽസ്ഥാനത്തു നിന്ന് നീക്കി നിർബന്ധിത അവധി നൽകിയിരുന്നു. പിന്നീട് വ്യവസായവകുപ്പിന് കീഴിലുളള റിയാബിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി 9.9.16 ലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. ഇൗ ഉത്തരവ് വ്യവസായനിയമ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും പൂഴ്ത്തിയെന്നാണ് ആരോപണം.
നാലുമാസത്തിനുശേഷം ഈ മാസം എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യത്തെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ വീണ്ടും ഫയലിൽ കുറിച്ചത്. അതിനാൽ ഉദ്യോഗസ്ഥവീഴ്ചകൾ വീണ്ടും നടക്കുമെന്നും മുഖ്യമന്ത്രി നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.