ഇ മെയിലും ഫോണും ചോർത്തുന്നുവെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പരാതിയിൽ ക്രൈബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലെ അന്വേഷണമാണ് പാതിവഴിയിൽ നിലച്ചത്.
ഉന്നത രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വഷണം മുന്നോട്ടു നീങ്ങവേയാണ്, തന്റെ ഫോണും ഇ മെയ്്്ലും ചോർത്തുന്നുവെന്ന പരാതിയുമായി വിജിലൻസ് ഡയറക്ടർ രംഗത്തെത്തിയത്.സംഭവം വലിയ വിവാദമായി.പ്രതിപക്ഷവും വിഷയം ഏറ്റെടുത്തതോടെ,, നിയമ സഭയിൽ മുഖ്യമന്ത്രി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഐ.ജി ബൽറാംകുമാർ ഉപാധ്യായയുടെ മേൽനോട്ടത്തിൽ യതീഷ് ചന്ദ്രക്കായിരുന്നു അന്വേഷണ ചുമതല. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം മുന്നോട്ടുനീങ്ങിയത്.
പിന്നീട് ഹെഡ്ക്വാർട്ടേഴ്സ് ഡിജിപിയായിരുന്ന രാജേഷ് ദിവാൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനെത്തി. കഴിഞ്ഞമാസം ഉത്തരമേഖലാ ഡിജിപിയായി രാജേഷ്ദിവാനും കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയായി ബൽറാം കുമാർ ഉപാധ്യായയും പുതിയ ചുമതലകളിലേക്ക് മാറി. ക്രൈംബ്രാഞ്ചിന്റെ പുതിയ ചുമതലക്കാർക്കി കേസിനെകുറിച്ച് പ്രത്യേക വിവരങ്ങളും ഇല്ല. ഇതോടെ അന്വേഷണം പാതിവഴിയിലായി. സംസ്ഥാനത്ത് ആദ്യമായാണു വിജിലൻസ് മേധാവി ഫോൺ ചോർത്തുന്നുവെന്ന പരാതി പൊലീസ് മേധാവിക്ക് നൽകുന്നത്. വ്യക്തിപരമായ കാര്യങ്ങളിലുള്ള കടന്നുകയറ്റമാണിതെന്നും നിജസ്ഥിതി കണ്ടെത്തണമെന്നുമായിരുന്നു ജേക്കബ് തോമസ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.