വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിലെ അന്വേഷണം മറ്റൊരു വൈദികനിലേക്കും നീളുന്നു. ഫാദര്‍ റോബിന് വിദേശത്തേക്ക് കടക്കാൻ ടിക്കറ്റെടുത്ത് നൽകിയ വൈദികനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം പ്രതിപ്പട്ടികയിലുള്ളവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പ്രതിയായ ഫാ. റോബിന് നെടുംമ്പാശേരി വഴി കാനഡയിലേക്ക് കടക്കാൻ വിമാനടിക്കറ്റെടുത്ത് നൽകിയത് ഒരു വൈദികനാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫാ. റോബിന്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും വൈദികൻ സഹായം നൽകുകയായിരുന്നോവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷൻ ഫാ. തോമസ് തേരകത്തേയും സമിതി അംഗം സിസ്റ്റർ ബെറ്റിയെയും ശിശുക്ഷേമസമിതിയിൽനിന്ന് പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പുറത്താക്കികൊണ്ടുള്ള ഉത്തരവ് വന്നാൽ ഇവരെയും പ്രതി പട്ടികയിൽ പൊലീസ് ചേർത്തേക്കും. അതേസമയം വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റർ ഒഫിലിയയും മാനന്തവാടി ക്രിസ്തുദാസി മഠത്തിലെ സിസ്റ്റർ ലിസ് മരിയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്.
സിസ്റ്റർ ഒഫിലിയ ചികിൽസയിലും സിസ്റ്റർ ലിസ് മരിയ ധ്യാനത്തിലുമാണെന്നാണ് ഇന്നലെ അന്വേഷണ സംഘത്തോട് അധികൃതർ പറഞ്ഞത്. പ്രതികൾ കോടതിയിൽനിന്ന് മൂൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ജാമ്യം നിഷേധിച്ചാൽ കോടതിയിൽ കീഴടങ്ങുന്നതിന് മുൻപ് അറസ്റ്റ് രേഖപ്പെടുത്താൻ നാളെമുതൽ കോടതി പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനും അന്വേഷണസംഘം അലോചിക്കുന്നുണ്ട്.