കെപിസിസി വിശാല എക്സിക്യൂട്ടീവില്‍ ഉമ്മന്‍ചാണ്ടിക്ക് എ.കെ ആന്‍റണിയുടെ പരോക്ഷവിമര്‍ശനം. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്നും പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്നുമായിരുന്നു വിമര്‍ശനം. യോഗത്തിൽ സംസാരിച്ച മുതിർന്ന നേതാവ് എം.എം.ജേക്കബ് ഹൈക്കമാൻഡിനെയും വിമർശിച്ചു. അടുത്തമാസം പാർട്ടിയുടെ താഴേതലത്തിൽ പുനഃസംഘടന നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
സമീപകാലത്ത് പാർട്ടിയിലുണ്ടായ പ്രശ്നങ്ങളിലുള്ള അതൃപ്തി പ്രകടമാക്കുകയായിരുന്നു എ.കെ.ആന്റണി. പാർട്ടിയില്ലെങ്കിൽ ആരുമില്ലെന്ന് ഓർക്കണം. നേതാക്കൾ പിണങ്ങിനിന്നാൽ പാർട്ടിയാണ് ക്ഷീണിക്കുന്നത്. പാർട്ടിവിട്ടുപോയാൽ എല്ലാം നഷ്ടപ്പെടുകയും ചെയ്യും. വിദ്യാർഥി, യുവജനനേതാക്കൾ പ്രസ്താവനകളിലൂടെ മാത്രമാണ് ജീവിക്കുന്നത്. ചോദ്യം ചെയ്യാനുള്ള ആർജവം അവർക്ക് നഷ്ടമാകുന്നു. പകൽ കോൺഗ്രസും രാത്രിയിൽ ആർ.എസ്.എസുമായി നടക്കുന്ന നേതാക്കളെ ഇനി പാർട്ടിക്കുവേണ്ട. ഉറച്ച മതേതരമുഖമുള്ള നേതാക്കളെ മതിയെന്നും ആന്റണി പറഞ്ഞു. തുടർന്ന് സംസാരിച്ച ഉമ്മൻചാണ്ടി ദേശീയരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉന്നയിച്ചത്. ഹൈക്കമാന്‍ഡ് അനാഥമായെന്നായിരുന്നു എം.എം ജേക്കബിന്റെ വിമർശനം. നേരത്തെ സോണിയ ഗാന്ധിയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ ആരുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പുനഃസംഘടനസംബന്ധിച്ച രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കെതിരായ സമരപരിപാടികൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയകൊലപാതകങ്ങൾക്ക് അറുതിവരുത്തണമെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും പ്രമേയവും പാസാക്കി.