പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണവുമായി സോഫ്റ്റ്‍വെയർ എഞ്ചിനീയറുടെ ഭാരതപര്യടനം. ഹൈദരബാദ് സ്വദേശിയായ രവികിരൺ എന്ന യുവാവാണ് സൈക്കിളിൽ കന്യാകുമാരിമുതൽ കാശ്മിർവരെ ഒറ്റയ്ക്ക് പര്യടനംതുടരുന്നത്.
ശുദ്ധജലംപോലെ ശുദ്ധവായുവും വിലകൊടുത്ത് വാങ്ങുന്ന ഒരുകാലം വിദൂരമല്ലെന്ന മുന്നറിയിപ്പുമായാണ് ഈയാത്ര. നാടിൻറെ നൻമയ്ക്ക് പ്രകൃതി സംരക്ഷണം അനിവാര്യം. അതിനായുള്ള പോരാട്ടം പുതുതലമുറകളിൽനിന്നും ആരംഭിക്കണം. വാക്കുകളില്ലാ, പ്രവൃത്തിയിലുണ്ടാകണം. ഈ സന്ദേശമാണ് ഹൈദരാബാദ് സ്വദേശി രവികിരൺ എന്ന യുവാവ് ഭാരതപര്യടനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ജനുവരി ആറിന് കന്യാകുമാരിയിൽനിന്നും ആരംഭിച്ചയാത്ര രണ്ടായിരത്തി എഴുനൂറ് കിലോമീറ്റര് പിന്നിട്ടാണ് മുംബൈയിലെത്തിയത്. പകലുമാത്രം യാത്ര ചെയ്യുന്ന രവി, രാത്രി പൊലീസ് സ്റ്റേഷനുകളിലോ സ്കൂളുകളിലോ അന്തിയുറങ്ങും. യാത്രയിലുടനീളം സ്കുളുകളിലെ പഠനക്ലാസുകളിലും മറ്റും പങ്കെടുക്കുത്ത് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് സംസാരിക്കും. പുതുതലമുറ നാളെയുടെ അപകടം തിരിടച്ചറിയേണ്ടവരാണെന്ന് രവി പറയുന്നു. ബാക്കിയുള്ള പച്ചപ്പെങ്കിലും നിലനിർത്തേണ്ടത് അവരാണല്ലോ.
ഇരുപത്തിയെട്ടുകാരനായ രവിയുടെ ആദ്യത്തെ സൈക്കിൾപര്യടനമല്ല ഇത്. പൊതുവിൽ ശ്രദ്ധപതിയേണ്ട വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇതിനുമൻപും നീണ്ടയാത്രകൾടത്തിയിട്ടുണ്ട് ഈ യുവാവ്. അത്തരം യാത്രകൾക്ക് ആരുടേയും സഹായവും തേടാറില്ല.
നല്ലനാളേക്ക് സ്വയംകരുതലാകണമെന്ന് ഓരോരുത്തരേയും ഓർമിപ്പിച്ചുകൊണ്ട്, ചുട്ടുപൊള്ളുന്ന വെയിലേറ്റ് രവിയുടെ യാത്ര തുടരുകയാണ്. ലക്ഷ്യബോധംനൽകുന്ന ഊർജുമായി.