സിപിഎമ്മിനെ സഹായിക്കുന്നതിനാണ് മറൈൻ ഡ്രൈവിൽ ശിവസേനക്കാർ സദാചാര ഗുണ്ടായിസം നടത്തിയതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫെയ്സ്ബുക്കിലാണ് സുരേന്ദ്രന്റെ ആരോപണം. ശിവസേനയുടെ സമീപകാല നിലപാടുകളെല്ലാം സിപിഎമ്മിന് അനുകൂലമാണ്. സിപിഎം സമരങ്ങളിലെ സജീവ സാന്നിധ്യമാണ് ശിവസേനയെന്നും സുരേന്ദ്രൻ ആരോപിച്ചു.
കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ശിവസേനക്കാർ മറൈൻ ഡ്രൈവിൽ നടത്തിയ അക്രമം സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ്. പൊലീസ് നോക്കിനിൽക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവർ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കുമെതിരെയുള്ള തുടർച്ചയായ അക്രമങ്ങളുടെ പേരിൽ കേരളത്തിലുയർന്നു വന്ന ജനരോഷത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവ്.
പാലക്കാട്ട് സ്വന്തം മണ്ഡലത്തിൽ രണ്ട് കൊച്ചുകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്ത സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡിവൈഎഫ്ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എംപി ഈ പ്രശ്നത്തിൽ പ്രതികരണവുമായി വന്നതു കണ്ടില്ലേ. ഇനി വരുന്ന കുറെ ദിവസം ഇതായിരിക്കും ചർച്ച. ഒരുപാട് സമരങ്ങൾ നടക്കും. മാധ്യമങ്ങളും ഇതായിരിക്കും ചർച്ചയാക്കാൻ പോകുന്നത്.
ശിവസേനയുടെ സമീപകാല നിലപാടുകൾ വിലയിരുത്തുന്ന ആർക്കും ഇതു ബോധ്യപ്പെടും. സിപിഎമ്മിന്റെ സമരങ്ങളിലെല്ലാം ഇപ്പോൾ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ‘ശിവൻകുട്ടിസേന’ എന്നാണ് വിളിക്കുന്നത്. പിണറായി വിജയനു കീജയ് വിളിക്കാൻ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു.