ഇടുക്കി വാഗമണ്ണിൽ ആത്മഹത്യാ മുനമ്പിൽ നിന്ന് താഴെ വീണതെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ സ്വദേശി അരുണാണ് മരിച്ചത്.രണ്ട് രാത്രിയും ഒരു പകലും നീണ്ട തിരച്ചിലിന് ഒടുവിലാണ് 1300 അടി താഴ്ചയിൽ നിന്ന് ജഡം കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ തിരച്ചിൽ അവസാനിപ്പിച്ചത് ശനിയാഴ്ച രാത്രി പത്തരയോടെയാണ്. 1300 അടി താഴ്ചയിൽ നിന്നും ക്രയിന്റെ സഹായത്തോടെ ഫയർഫോഴ്സും,പോലീസും, നാട്ടുകാരും ,പാരാഗ്ലൈഡിങ്ങ് ടീം അംഗങ്ങളും ഉൾപ്പെടെ മണിക്കുറുകൾ പരിശ്രമിച്ചാണ് മൃതദേഹം പുറത്ത് എത്തിച്ചത്.
കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിന് താമസം ഉണ്ടാക്കി. പ്രധാന റോഡിൽ നിന്നും 3 കി.മി ദുർഘടമായ പാതയിലൂടെ സഞ്ചരിച്ച് 'വേണം അപകടസ്ഥലത്തെത്താൻ. ഇതും ക്രയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കാൻ താമസം വരുത്തി. മനുഷ്യ പ്രയത്നം കൊണ്ട് മാത്രം മൃതദേഹം പുറത്തെത്തിക്കാൻ കഴിയാതെ വന്നതോടെ 30 കിലോ മീറ്റർ അകലെ ഈരാറ്റുപേട്ടയിൽ നിന്നാണ് ക്രയിൻ എത്തിച്ചത്. മതിയായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും ബുദ്ധിമുട്ട് ഇരട്ടിയാക്കി
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് തൃപ്പൂണിത്തുറ സ്വദേശി അരുൺ വാഗമണ്ണിലെ ആത്മഹത്യ മുനമ്പിൽ ബൈക്കിൽ എത്തിയത്. സന്ദർശന സമയം അവസാനിച്ചിട്ടും ഉടമസ്ഥൻ ഇല്ലാതെ കാണപ്പെട്ട ബൈക്കാണ് സംശയത്തിന് ഇടയാക്കിയത്. ഉടൻ തന്നെ DTPC അധികൃതർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഫയർഫോഴ്സിന്റേയും നാട്ടുകാരുടേയും സഹായത്തോടെയും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ രണ്ടു പേർ കൊക്കയിൽ വീണതായും വാർത്ത പരന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി വൈകി പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചു. അപകടം ഉണ്ടായെന്ന് സംശയിക്കുന്ന പ്രദേശത്ത് 400 അടി താഴ്ചയിൽ മൊബൈൽ ഫോണിന്റെ ഭാഗവും പ്രവേശന പാസും കണ്ടെത്തി. ഇതോടെ തിരച്ചിൽ വ്യാപിപ്പിച്ചു.ഉച്ചയോടെ ഒരു മൃതദേഹം കണ്ടെത്തി. കൂടുതൽ തിരച്ചിൽ നടത്തിയെങ്കിലും രണ്ടാമത്തെ ആളെ കണ്ടെത്താനായില്ല. അരുണിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.