ഡി.ജി.പി പദവിയിൽ നിന്ന് നീക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് ടി.പി.സെൻകുമാർ. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി.ജയരാജന്റെ പങ്ക് അന്വേഷിച്ചതാണ് തിരിച്ചടിയായത്. സ്ഥലംമാറ്റിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സെൻകുമാറിന്റെ ആരോപണം. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചതായും സെൻകുമാർ ആരോപിച്ചു.
ടി.പി.ചന്ദ്രശേഖരൻ, അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾ സത്യസന്ധമായി അന്വേഷിച്ചതാണ് തന്നോടുളള പ്രതികാരനടപടിക്ക് കാരണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ സെൻകുമാർ ആരോപിച്ചു. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ ഈ കേസുകളിൽ ശക്തമായ അന്വേഷണം നടത്തിയത് തിരിച്ചടിയായി. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി.ജയരാജന്റെ പങ്ക് കണ്ടെത്തിയത് തന്റെ ഔദ്യോഗിക ജീവിതം തന്നെ തകർത്തു. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ക്രമസമാധാന ചുമതലയുളള ഡി.ജി.പി പദവിയിൽ നിന്ന് നീക്കി.
ഇതിനുശേഷം കണ്ണൂരിൽ മാത്രം ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. സംസ്ഥാന പോലീസില്‍ കാര്യങ്ങൾ പരിതാപകരമാണെന്നും സെൻകുമാർ ആരോപിച്ചു. സംസ്ഥാനസർക്കാരിനെ, പ്രത്യേകിച്ചും ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തുന്ന അപ്പീൽ സുപ്രീംകോടതി മാർച്ച് ആദ്യവാരം പരിഗണിക്കും. സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന ആവശ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തളളിയതിനെ തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.