േദശീയപാത 21 മീറ്റർ വീതിയിൽ ആറുവരിയായി വികസിപ്പിക്കാൻ തീരുമാനിച്ചെങ്കിലും സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയും കടമ്പകളേറെ. ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണം എന്നതാണ് മുഖ്യതടസം. ഇതിന് വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കാൻ പല ഭാഗങ്ങളായി പദ്ധതി സമർപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
അടുത്തമാസം ടെണ്ടർ നൽകി മെയ്മാസം ദേശീയപാത ആറുവരിയായി വികസിപ്പിച്ച് തുടങ്ങാനാണ് തീരുമാനം. എന്നാൽ ഇത് യാഥാർഥ്യമാക്കുന്നതിന് കടമ്പകൾ പലതുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതിലെ കാലതാമസവും ചില ജില്ലകളിൽ സ്ഥലമേറ്റെടുക്കുന്നതിലുള്ള തടസങ്ങളുമാണ് മുഖ്യ പ്രശ്നങ്ങൾ. കാസർകോട്, കണ്ണൂർ ജില്ലകളിലെയും ചേർത്തല-തിരുവനന്തപുരം ഭാഗത്തെയും അലൈൻമെന്റ് പൂർത്തിയായി. പുതുക്കിയ അലൈൻമെന്റ് പ്രകാരം കാസർകോട് ജില്ലയിലെ ദേശീയപാതവികസനത്തിന് മാത്രം 3000 കോടിരൂപ ചെലവു വരും. എന്നാൽ 1000 കോടിരൂപയ്ക്ക് മുകളിലുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകണം. അനുമതിക്ക് തടസമുണ്ടാകില്ലെങ്കിലും കാലതാമസമെടുക്കും.
കാസർകോട് ജില്ലയിൽ 3000 കോടിരൂപവരുന്ന നിർമാണ പ്രവർത്തനങ്ങൾ 1000 കോടിരൂപയിൽ താഴെയുള്ള പലപദ്ധതികളായി സമർപ്പിക്കും. അപ്പോൾ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേരിട്ടുള്ള അനുമതി നേടാം. ഉടൻ നിർമാണ പ്രവർത്തനം തുടങ്ങാനുമാകും. മലപ്പുറം ജില്ലയിലാണ് ഭൂമിയേറ്റെടുക്കുന്നതിനുള്ള മുഖ്യതടസം. എന്നാൽ 21 മീറ്ററെന്ന വീതി ഇവിടെ മാത്രമായി കുറച്ചുകൊടുക്കാനാവില്ല. ചർച്ച നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. അതിനപ്പുറം പ്രശ്നപരിഹാരത്തിന് എന്തുവേണമെന്ന കാര്യം സർക്കാർ ഇനിയും തീരുമാനിച്ചിട്ടില്ല.