തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥികളുടെ പരാതികൾ അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ഉപസമിതി തെളിവെടുപ്പ് തുടങ്ങി.ശനിയാഴ്ച സമിതി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് അക്കാദമി ഡയറക്ടര്‍ ഡോ.എൻ നാരായണൻ നായര്‍ പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ്.പ്രിൻസിപ്പൽ ലക്ഷ്മി നായർ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്നും ജാതീയമായി ആക്ഷേപിച്ചെന്നുമാണ് വിദ്യാർഥികളുടെ പ്രധാന പരാതി.രണ്ടുദിവസങ്ങളിലായി വിദ്യാര്‍ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കോളജ് ജീവനക്കാരിൽ നിന്നും തെളിവെടുക്കുന്ന സമിതി ശനിയാഴ്ച റിപ്പോർട്ട് നൽകും.
അതേസമയം പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഡയറക്ടർ തള്ളി. പ്രിൻസിപ്പലിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണന്നും എന്നാൽ ചർച്ചയ്ക്ക് തയാറാണന്നും നാരായണൻ നായർ പറഞ്ഞു , ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചു.