മുന്നണിയില്‍ തന്നെ എതിര്‍പ്പുയരവെ, അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 163 മെഗാവാട്ട് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് തുടരുന്നുവെന്ന് മന്ത്രി എം.എം. മണി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നും ഇക്കാര്യത്തിൽ ഒരുസമവായത്തിനുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ പറഞ്ഞതുകൊണ്ടുമാത്രം പദ്ധതി നടപ്പാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും പ്രതികരിച്ചു.
പുതിയ ജലവൈദ്യുതി പദ്ധതികളെക്കുറിച്ച് എൻ. ഷംസുദീന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി എം.എം മണി അതിരപ്പിള്ള പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്ന കാര്യം വ്യക്തമാക്കിയത്. പെരുവണ്ണാമൂഴി, പഴശ്ശിസാഗർ, ചിന്നാർ, മാങ്കുളം, അപ്പർ ചെങ്കുളം തുടങ്ങിയ ഉൾപ്പടെ 15 ജലൈവദ്യുതി പദ്ധതികളാണ് വിവിധ ഘട്ടത്തിൽ. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായാണ് അതിരപ്പിള്ളിയിൽ 163 മെഗാവാട്ട് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നുവെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ നേരത്തെ സഭാതലത്തിൽ അതിരപ്പിള്ളി പദ്ധതിക്കായി സമവായത്തിന് ശ്രമിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്
പരീക്ഷാക്കാലത്ത് വൈദ്യുതി മുടക്കം ഒഴിവാക്കും. പുറമെ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങും. വൈദ്യുതി ബോർഡിന്റെ നഷ്ടം 6768 കോടിരൂപയാണെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതിരപ്പിള്ള പറ്റില്ലെന്ന ഉറച്ചനിലപാടിലാണ് സിപിഐ. പരിസ്ഥിതി പ്രവർത്തകരും സർക്കാർ നീക്കത്തെ വിമർശിക്കുന്നു.