ലോഅക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ സ്ഥാനത്തു നിന്നു മാറ്റാൻ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വം ഇനി സർക്കാരിന്.രാജിക്കായി മാനേജ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്താനായിരിക്കും സർക്കാർ നീക്കം.പ്രിൻസിപ്പലിന്റെ രാജിയിൽ കുറഞ്ഞ ഒരൊത്തു തീർപ്പിനും വഴങ്ങില്ലെന്ന കടുത്ത നിലപാടിലാണ് വിദ്യാർഥികൾ.
ലക്ഷ്മി നായരെ പരീക്ഷാചുമതലകളിൽ നിന്നു വിലക്കി പ്രിൻസിപ്പൽ സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം സർക്കാരിനു വിട്ട് സിൻഡിക്കേറ്റ് കൈകഴുകി.നിയപരമായി ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്നാണ് ഭൂരിപക്ഷം സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. പന്ത് ഇനി സർക്കാരിന്റെ കോർട്ടിലാണ്.വിദ്യാർഥികളുടെ മാർക്കിൽ തിരിമറി നടത്തി പരീക്ഷാ ചുമതലകളിൽ നിന്ന് അഞ്ചു വർഷത്തേയ്ക്കു വിലക്കപ്പെട്ട പ്രിൻസിപ്പലിനു സ്ഥാനത്തു തുടരാൻ ധാർമ്മിക അവകാശം ഉണ്ടോയെന്നതാണു പ്രസക്തമായ ചോദ്യം.പ്രിൻസിപ്പൽ രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്നും വിദ്യാർഥികളും വ്യക്തമാക്കുന്നു.
പ്രിൻസിപ്പലിന്റെ ക്രമക്കേടുകൾ എണ്ണിപ്പറയുന്ന സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തലുകളും സർക്കാരിനു അവഗണിക്കാനാകില്ല. വിദ്യാർഥികളുടെ കടുത്തനിലപാടും കൂടി കണക്കിലെടുത്താൽ സർക്കാരിനു മുമ്പിൽ അധികം വഴികളില്ല.
ലക്ഷ്മിനായരെ മാറ്റി നിർത്താൻ മാനേജ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തി സമരം ഒത്തു തീർക്കാനായിരിക്കും സർക്കാർ ശ്രമം.സി പി എമ്മും ഈ സമവായ ഫോർമുലയാണ് മുന്നോട്ടു വയ്ക്കുന്നത്.ആരോപണങ്ങളിൽ അന്വേഷണ കമ്മിഷനെ നിയമിക്കുകയുമാകാം.സമരമവസാനിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പുകൾ ഒഴിവാക്കേണ്ടതും സർക്കാരിന്റേയും സി പി എമ്മിന്റേയും ബാധ്യതയാണ്.കോടതിയിൽ കാണാമെന്നല്ലാതെ പ്രിൻസിപ്പൽ സ്ഥാനത്തു ലക്ഷ്മി നായരുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നു ചുരുക്കം.