േകരളത്തിലെ നെൽകർഷകരോട് സർക്കാർ ചെയ്യുന്നതെന്താണ്. അതറിയണമെങ്കിൽ തിരുവനന്തപുരം പാലോട്ടെ പെരിങ്ങമലയിലെത്തണം. ജലസേചന പദ്ധതിയ്്ക്കായി സ്ഥലം നൽകാതെ പഞ്ചായത്തും സമയത്തിന് സബ്സിഡി നൽകാതെ സർക്കാരും വഞ്ചിച്ചതോടെ വേനലിൽ നട്ടം തിരിയുകയാണ് ഇവിടുത്തെ കർ·ഷകർ.കർഷക ദുരിതങ്ങളുടെ നേർക്കാഴ്ചയുമായി മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ്.
ഏറെ സ്വപ്നങ്ങളുമായി പെരിങ്ങമലയിലെ ഒൻപത് ഹെക്ടർ പാടശേഖരത്ത് വർഷാ വർഷം വിത്തെറിയുന്ന് നാൽപതിലേറെ കർഷകർ.കാലാവസ്ഥ ചതിച്ചതിനൊപ്പം അധികൃതരുടെ അവഗണനകൂടിയായതോടെ എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് വീണ അവസ്ഥ.ജലസേചന പദ്ധതിക്കായി പഞ്ചായത്ത് സ്ഥലം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സർക്കാർ സബ്സിഡി സമയത്ത് കിട്ടാത്തതും ദുരിതം ഇരട്ടിയാക്കുന്നു. പോരാത്തതിന് കാട്ടുമൃഗങ്ങളുടെ കൂട്ടമായ ആക്രമണം.രാത്രിമുഴുവൻ ഉറക്കളച്ച് പാടശേഖരത്തിന് കാവലിരിക്കേണ്ട ഗതികേട് . വീടും പറമ്പും പണയപ്പെടുത്തി പാടത്ത് വിത്തിറക്കിയവരെല്ലാം കടക്കെണിയിലായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും പഞ്ചായത്തിന്റെ വികസന രേഖയിൽ ഒന്നാമത്തെ അജൻഡ പാടശേഖരത്തിന്റെ സംരക്ഷണമാണ്. പക്ഷെ പറഞ്ഞുപറ്റിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് മാത്രം.