2012 ല്‍ ഭാഗികമായി നിറുത്തിവെച്ച ഭൂമി റീ സർവെ നടപടികൾ വീണ്ടും തുടങ്ങാൻ മന്ത്രിസഭാ തീരുമാനം. കാസർകോട് , ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തിന് തുടക്കം കുറിക്കുക. 2012 ൽ സമ്പൂർണ്ണ റീസർവെ വേണ്ടെന്ന് യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.
സർക്കാർ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന സ്വകാര്യഭൂമിയിലും മാത്രം മതി റീസർവെ എന്നാണ് 2012 ൽ സർക്കാർ തീരുമാനിച്ചത്. റീ സർവെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു അന്ന് റവന്യൂ, സർവെ വകുപ്പുകളുടെ അഭിപ്രായം. എന്നാൽ കോടതി നിർദ്ദേശങ്ങളും, പട്ടയം സംബന്ധിച്ച പരാതികളും ഏറിയതോടെ , റീസർവെ ഇല്ലാതെ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയായി. ഇത് കണക്കിലെടുത്താണ് 770 വില്ലേജുകളിൽ റീ സർവെ തുടങ്ങാനുള്ള തീരുമാനം, സർക്കാർ പുറമ്പോക്ക്, റവന്യൂ ഭൂമി, വനം, സ്വകാര്യഭൂമി എന്നിവ ഇതോടെ വ്യക്തമായി വേർതിരിക്കാനാവും.
റീസർവെ ഏറ്റവും കുറച്ച് വില്ലേജുകളിൽ മാത്രം ആരംഭിച്ച കാസർകോട്ടും ഭൂമിപ്രശ്നം രൂക്ഷമായ ഇടുക്കിയിലുമാണ് ആദ്യഘട്ടത്തിൽ സർവെ ആരംഭിക്കുക. ഏഴ് ഘട്ടമായി പൂർത്തീകരിക്കും. ജില്ലാകലക്ടർമാരും സർവെ ഡയറക്ടറുമായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. വില്ലേജ് തലത്തിലെ റവന്യൂ, സർവെരേഖകളുടെ ഡിജിറ്റലൈസേഷനും ആരംഭിക്കും. ഇത് വരെ 884 വില്ലേജുകളിലെ റീ സർവെ പൂർത്തിയായിട്ടുണ്ട്. വ്യാപക കൈയ്യേറ്റം നടന്നിട്ടുള്ള ഇടുക്കി, വയനാട്, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ റീസർവെയുമായി ജനങ്ങൾ സഹികരിക്കുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. തീരദേശത്തും ഭൂമി സംബന്ധിചച് തർക്കങ്ങൾ രൂക്ഷമാണ്. 50 വർഷമായി നീളുന്ന റീ സർവെ നടപടികൾ മുന്നോട്ട് കൊണ്ടുപോകുക സർക്കരിന് മുന്നിലെ വഴിയ വെല്ലുവിളിയായി മാറുകയാണ്.