വിജിലൻസ് ഡയറക്ടർ അടക്കം ഉദ്യോഗസ്ഥതലത്തിൽ സമൂല അഴിച്ചുപണിക്കൊരുങ്ങി സർക്കാർ. ഇ പി ജയരാജൻ കേസിലേതടക്കമുള്ള സർക്കാർ അതൃപ്തിയും ഐഎഎസ് തലപ്പത്തെ പരാതിയുമാണ് വിജിലൻസ് ഡയറക്ടറെ മാറ്റാനുള്ള നീക്കത്തിന് പിന്നിൽ. സിപിഎം നേതൃത്വം കൂടി ശക്തമായ നിലപാടെടുത്തതോടെ മുഖ്യമന്ത്രിയും ജേക്കബ് തോമസിനെ കയ്യൊഴിഞ്ഞെന്നാണ് സൂചന.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദും പൊതുഭരണ സെക്രട്ടറി ഷീലാതോമസും ഈ മാസം പടിയിറങ്ങും. ഇതോടെ ചീഫ് സെക്രട്ടറിയാകുന്ന നളിനി നെറ്റോയ്ക്ക് പകരം ആഭ്യന്തര വകുപ്പ് സെക്രട്ടറിയേയും പൊതുഭരണ സെക്രട്ടറിയേയും സർക്കാരിന് കണ്ടേത്തണ്ടി വരും. ഇതിനൊപ്പമാണ് പൊലീസ് തലപ്പത്തും മാറ്റം വരുത്താൻ സർക്കാർ നടപടി തുടങ്ങിയത്. വിജിലൻസ് ഡയറക്ടറുടെ സ്ഥാനചലനമാണ് ഇതിൽ പ്രധാനം. പാർട്ടി തലത്തിലും ഉദ്യോഗസ്ഥതലത്തിലും എതിർപ്പ് ശക്തമാണ്.
ബന്ധുനിയമനക്കേസില്‍ ഇ പി ജയരാജന്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് നിലപാടെടുത്തപ്പോള്‍ കുറ്റം ചെയ്തതായി കണ്ടെത്താനായില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കി വിശദപത്രിക സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. സ്പോർട്സ് ലോട്ടറി വിവാദത്തിൽ ടി പി ദാസൻ കൂടി പ്രതിയായതോടെ സിപിഎം നിലപാട് കടുപ്പിച്ചു. ജേക്കബ് തോമസിനെ സംരക്ഷിക്കുന്നതിന്റ പേരിൽ െഎഎഎസ് ഉദ്യോഗസ്ഥർ പൂർണമായും സർക്കാരിന് എതിരായതോടെ ഫയൽ നീക്കം നിലച്ചതും സർക്കാരിന്റ പ്രതിഛായയ്ക്ക് മങ്ങലേൽപിച്ചിരുന്നു. ജേക്കബ് തോമസിനെ ശക്തമായി പിന്തുണച്ചിരുന്ന മുഖ്യമന്ത്രി ഇതോടെ സമ്മര്‍ദത്തിന് വഴങ്ങുമെന്നാണ് സൂചന.